Saturday, December 23, 2006

ഒരു ഓട്ടോക്കഥ

എനിക്ക് അന്ന് ഏഴ്-ഏഴര വയസ്സു കാണും..

ഈ ബജാജിന്റെ(റിയര്‍ ഇഞ്ചം) പെട്രോള്‍ ഓട്ടോറിക്ഷാസ് അത്ഭുതവും ആഡംബരവുമായ കാലം..

എന്റെ വീടിന്റെ അടുത്തേക്ക് വരാന്‍ തയ്യാറാവുന്നത് മുഴുവന്‍ ലാംബി ഓട്ടോകള്‍ ..കിണറ്റിലിറങ്ങിയ പോലെ തോന്നുന്ന ഇരിപ്പും അതിന്റെ കുലുങ്ങിയുള്ള പോക്കും എല്ലാം കൂടി ഓട്ടൊയില്‍ സഞ്ചരിക്കാനുള്ള താല്പര്യം കുറഞ്ഞു വരുന്ന സമയത്താണ് , ഈ ബജാജ്
അവതാരം

കാണാനൊരു ഗുമ്മും പിന്നെ നല്ല ഫോഞ്ചുള്ള സീറ്റും.. വന്ന് വന്ന് എപ്പോ കണ്ടാലും ഒന്നു കേറിയിരിക്കണം എന്നു തോന്നും. എന്താണാവോ, ഞങ്ങടെ സെറ്റിലെ എല്ലാവര്‍ക്കും
ഇങ്ങനെ തോന്നും!!

അവിടെക്കിടന്ന് കന്നം തിരിവ് കാണിക്കുന്ന പിള്ളേരെ പേടിച്ചാണോ അതോ റോഡിന്റെ ശോച്യാവസ്ഥയില്‍ മനം നൊന്തോ എന്തോ..ബജാജ് ഓട്ടോകള്‍ എന്റെ വീടിന്റെ
അടുത്തേക്ക് വരാന്‍ ഒന്നു മടിക്കും

അന്നൊക്കെ ഒരു ബജാജ് ഓട്ടോ എങ്ങാന്‍ വന്നാല്‍ .. പിന്നെ അതിന്മേലായി പരിപാടികള്‍ .. (മലവണ്ടു വന്നേ എന്ന സെറ്റപ്പല്ല!)
വെക്കേഷന്‍ സമയത്തൊക്കെയാണെങ്കില്‍ എല്ലാവരും കൂടി ഓട്ടോയില്‍ കയറിയിരിയ്ക്കും..

ചിലപ്പോ പരിചയക്കാരായ ഓട്ടോക്കാര്‍, അവര്‍ തിരിച്ചു പോകുമ്പോള്‍ ഒരു 200 മീറ്ററൊക്കെ ഓട്ടോയില്‍ കൊണ്ടു പോകും എന്നിട്ട് ഇറക്കി വിടും..അങ്ങനെ രസമായി കാര്യങ്ങള്‍ പോകുന്ന സമയം..

ഒരു ദിവസം രാവിലെ ഞാന്‍ എഴുന്നേറ്റു വരുന്ന സമയം.. അന്ന് ശനിയാഴ്ച.. സ്കൂളില്‍ പോവണ്ട, നാളെയും പോവണ്ട...അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് വീടിന്റെ പുറത്തിറങ്ങി
നിന്നപ്പോള്‍ അതാ “ഹൈവേയില്‍ “ ഒരു ഓട്ടോറിക്ഷ കിടക്കുന്നു !!

6616 ! സത്യന്‍ ചേട്ടന്റെ വണ്ടി ! പുള്ളിക്കാരന്റെ അമ്മാവന്റെ വീട്ടില്‍ വന്നതായിരിക്കും ! തിരിച്ചു പോകുമ്പോള്‍ എങ്ങനെയായാലും മണിച്ചേട്ടന്റെ കട വരെയെങ്കിലും കൊണ്ടു പോവാതിരിക്കില്ല.

ഇവിടെ വരെ പോകാന്‍ എന്തിനാ ഷര്‍ട്ട്? എന്തിനാ അമ്മയോടു പറയുന്നത് എന്നൊക്കെ വിചാരിച്ച് ഓട്ടോയുടെ അടുത്ത് ചെന്നപ്പോള്‍ , രണ്ട് ഗഡികള്‍ (ക:ട: വിശാലേട്ടന്‍ )
അതിനകത്ത് നേരത്തെ സ്ഥലം പിടിച്ചിരിക്കുന്നു !

ഒരുത്തന് ഷര്‍ട്ടൊക്കെയുണ്ട്..ഒരുത്തന്‍ എന്നെപ്പോലെ തന്നെ നിക്കര്‍ മാത്രം!

സത്യന്‍ ചേട്ടന്‍ വന്നു.വാത്സല്യത്തോടെ..“എന്ത്യേടാ ബാക്കി ഗഡികള്‍ ?” ഉത്തരം ഒരു വളിച്ച ചിരിയില്‍ ഒതുക്കി..ഇതിനകത്ത് യാത്ര ചെയ്യലാണല്ലോ ലക്ഷ്യം!

യാത്ര തുടങ്ങി..എന്താ ഒരു സുഖം! അ ഫോഞ്ചിന്റെ സീറ്റും ആ ഒരു ഒച്ചയില്ലായ്മേം..സത്യന്‍ ചേട്ടന്‍ കത്തിച്ച് വെച്ചിട്ടുള്ള ചന്ദനത്തിരീടെ മണോം...ആകെ ഒരു രാജകീയത !

മണിച്ചേട്ടന്റെ കട എത്തി..
ഇവിടെ വരെയൊക്കെ ഷര്‍ട്ടിടാതെ പോന്നു എന്ന് വീട്ടില്‍ അറിഞ്ഞാല്‍ ?.. ഓ.. ഇത്രയും അകലമല്ലേയുള്ളൂ..കൊഴപ്പമില്ല എന്ന് സ്വയം ആശ്വസിച്ച് ഇറങ്ങാന്നു വിചാരിച്ചപ്പോള്‍ ..
ദുഷ്ടന്‍ വണ്ടി നിര്‍ത്തണില്ല!!!

“സത്യന്‍ ചേട്ടാ ഞങ്ങള്‍ ഇവിടെ എറങ്ങിക്കോളാ..“ ഇതൊക്കെ വനരോദനമായി അവസാനിച്ചു..
“ഞാന്‍ തിരിച്ചാക്കാടാ” എന്ന മറുപടി കേട്ട ഞങ്ങള്‍ മൂവര്‍ , ആഹ്ലാദചിത്തരായി..

വണ്ടി വാവക്കാട് സെന്ററിലെത്തി..ഇവിടെ ഇറങ്ങിയാല്‍ വല്ല്യച്ഛന്റെ വീട്ടില്‍ പോകാം..
“സത്യന്‍ ചേട്ടാ ഞാന്‍ ഇവിടെ എറങ്ങിക്കോളാ ” എന്റെ സ്വാര്‍ഥത തല പൊക്കി..
“ഞാന്‍ കൊണ്ടുവിടാന്ന് പറഞ്ഞില്ലേഡാ”ആ സ്നേഹത്തിനു മുന്നില്‍ ഞാന്‍ പിന്നെയും തോറ്റു..

വണ്ടി പോയിക്കൊണ്ടിരിക്കുന്നു..സൌത്ത് ഓട്ടോ സ്റ്റാന്റിലേക്ക്..പുള്ളിക്കാരന് ആരെയെങ്കിലും അവിടെ നിന്ന് പിക്ക് അപ്പ് ചെയ്യാനുണ്ടാകും..ഓ നാലു പേര്‍ ഇതിനകത്ത് എങ്ങനെ ഇരിക്കും എന്നോര്‍ത്ത് ഞാന്‍ വ്യാകുല്‍ ആയി..

സ്റ്റാന്റ് എത്താറായപ്പോള്‍ കൂട്ടത്തില്‍ ബോധമുള്ള ഒരുത്തന്‍ കരച്ചില്‍ തുടങ്ങി..കളി കാര്യമാകുന്നുവെന്നു കണ്ട സത്യന്‍സ് വണ്ടി നിര്‍ത്തി ഇറങ്ങിക്കോളാന്‍ പറഞ്ഞു..
കുറച്ച് കഴിഞ്ഞ് ആജ്ഞാപിച്ചു..

ഒന്നേ കാല്‍ കിലോമീറ്റര്‍ ദൂരം, ഈ കാലമാടന്‍ ഞങ്ങളെ കൊണ്ടുവന്നിട്ട്, തിരിച്ച് നടന്നു പൊയ്ക്കോളാന്‍ !!

കാലത്തെ പല്ലു പോലും തേക്കാതെ, ലണ്ടനില്‍ പോകാതെ, കുളിക്കാതെ, ഒരു പന്ന കളസവും ഇട്ടു നില്‍ക്കുന്ന എന്നോട്, ഒന്നേ കാല്‍ കിലോമീറ്റര്‍ നടന്ന് വീട്ടില്‍ പോകാന്‍ !!

ഞാന്‍ ഒന്നു കരയാന്‍ നോക്കി..അഭിമാനിയായതുകൊണ്ട് പറ്റിയില്ല..

പിന്നെ എന്തു സംഭവിക്കാന്‍ ...

ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ നിന്നും പരോളില്‍ ഇറങ്ങിയ പോലെ ഞങ്ങള്‍ വീട്ടിലേക്ക് വെച്ചു പിടിച്ചു

ഇതു കണ്ട ആള്‍ക്കാര്‍ എല്ലാവരും കൂടി ഒറ്റ ദിവസം കൊണ്ട് അച്ഛന്റെ മുന്‍പില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയിട്ടുണ്ട്!

Monday, December 18, 2006

അമ്മ

ഇനി എനിക്കു വയ്യ!
ഈ രഹസ്യം താങ്ങി നടക്കാന്‍ എനിക്കു വയ്യ!

അമ്മയോടെങ്കിലും പറഞ്ഞൂടെ എന്ന് മനസ്സ്‌ പലവട്ടമായി, ചോദിക്കുന്നു..

പക്ഷേ, അമ്മയോട്‌ പറഞ്ഞാല്‍ !!
വേണ്ട, പറയാതിരിക്കുന്നതാണ്‌ നല്ലത്‌!അമ്മ ഒരു പാവമാണ്‌.. പലതും സഹിച്ചിട്ടുണ്ട്‌..ഇനി ഇതും കൂടി.

അമ്മാവന്മാര്‍ അച്ഛനെ കെട്ടിയിട്ട്‌ തല്ലിയിട്ടുണ്ട്‌. അന്ന് വല്ല്യമ്മാവന്‍ കിടന്നുറങ്ങുമ്പോള്‍ ഞാന്‍ ബ്ലേഡ്‌ കൊണ്ട്‌ വല്ല്യമ്മാവന്റെ കാലില്‍ ഒന്നു പോന്തിയപ്പോള്‍ കിട്ടിയ ഒരു സുഖം!!

അമ്മയ്ക്കു മാത്രമേ അത്‌ ഞാനാണു ചെയ്തതെന്ന് മനസ്സിലായുള്ളൂ..

എന്റെ അമ്മയുടെ ഭാവം ഡാവിഞ്ചിയുടെ “മൊണാലിസ"യുടേതായിരുന്നു..
********************************

അമ്മയ്ക്കറിയാന്‍ പറ്റുമോ?അറിയാമെങ്കില്‍ അമ്മയുടെ മുഖത്ത്‌ എങ്ങനെ നോക്കും?

ഇനി ഞാന്‍ കണ്ടത്‌ സത്യമാവില്ലെന്നുണ്ടോ?
എനിക്ക്‌ എന്നിലുള്ള വിശ്വാസം കഴിഞ്ഞ സെമസ്റ്റര്‍ എക്സാമിന്‌ നഷ്ടപ്പെട്ടതാണ്‌

ദാ അമ്മ കട്ടിലില്‍ കിടക്കുന്നു..നോക്കി ചിരിച്ചു..
മക്കളുടെ മനസ്സിലിരിപ്പ്‌ മനസ്സിലാക്കാനുള്ള കഴിവൊന്നും എന്റെ അമ്മയ്ക്കില്ല..
ശരിക്കും പാവം!

പറയണ്ട അല്ലേ?

കമലാന്റിയുമായി അമ്മ നല്ല അടുപ്പത്തില്‍ തന്നെയാണ്‌..

Sunday, December 17, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം മൂന്ന്

വാവക്കാടിന്റെ രാഷ്ട്രീയം:

തൊഴിലാളികള്‍ ധാരാളം അധിവസിക്കുന്ന പ്രദേശമായതിനാല്‍ , ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യേകിച്ച് സി.പി.എം-ന് വളരെയധികം വേരോട്ടമുള്ള പ്രദേശമാണിത്. തെരെഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ വെച്ചു നോക്കുമ്പോള്‍ , (അതാണല്ലോ ജനസ്വാധീനം അളക്കാന്‍ നമുക്ക് ലഭ്യമായിട്ടുള്ള ഏകകം!) വേറൊരു പാര്‍ട്ടിയും ഇവിടെ വാഴില്ലെന്ന് നമുക്ക് തോന്നിപ്പോകും.

സി.പി.എം. കൂടാതെ, കോണ്‍ഗ്രസ്സ്(ഐ), ബി.ജെ.പി, സി.പി.ഐ., ഡി.ഐ.സി(കെ), കോണ്‍ഗ്രസ്സ്(എസ്), ജെ.എസ്സ്.എസ്സ്. എന്നീ പാര്‍ട്ടികള്‍ വാവക്കാട് പ്രവര്‍ത്തിക്കുന്നു.

വടക്കേക്കര നിയോജക മണ്ഡലത്തില്‍ പെടുന്ന പ്രദേശമാണ് വാവക്കാട്. ഈ മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്, ബഹു. ഫിഷറീസ്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി എസ്. ശര്‍‌മ്മയാണ്.

ശ്രീ ലോനപ്പന്‍ നമ്പാടനാണ് , ലോക്‍സഭയില്‍ , വാവക്കാട് ഉള്‍പ്പെടുന്ന മുകുന്ദപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മറ്റു സംഘടനകള്‍ :

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ഘടകം വളരെ ആക്റ്റീവായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ജനജാഗ്രത എന്ന പേരില്‍ ഒരു സന്നദ്ധസംഘടനയും ഒട്ടനവധി ക്ലബ്ബുകളും വാവക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്.

ഉപസംഹാരം:

ഇനിയും പറയാനുണ്ടെന്ന് എന്റെ മനസ്സു പറയുന്നു. പക്ഷേ അഞ്ചാമത്തെ വയസ്സില്‍ മാത്രം ഈ സ്ഥലത്ത് എത്തിപ്പെടുകയും, അപ്പോള്‍ മുതല്‍ മാത്രം വേരുകള്‍ വളരാന്‍ തുടങ്ങിയ എനിക്ക് ഇത്രയുമേ അറിയൂ..വായിക്കുന്നവര്‍‌ക്ക് എന്റെ നാടിനെ കുറിച്ച് ചെറിയ ഒരു ധാരണയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി!

Saturday, December 09, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം രണ്ട്

വാവക്കാടിന്റെ ഭൌമശാസ്ത്രപരമായ പ്രത്യേകതകള്‍ വച്ചു നോക്കുമ്പോള്‍, ഒരു 700 വര്‍ഷത്തിലധികം പ്രായം ഇതിനുണ്ടെന്നു കരുതാന്‍ ന്യായമില്ല. വൈപ്പിന്‍ ദ്വീപ് കടലിന്റെ വരദാനമാണ്. അതു പോലെ തന്നെയാണ് വാവക്കാട് ഉള്‍പ്പെടുന്ന പ്രദേശങ്ങളും. കിലോമീറ്ററുകള്‍ കിഴക്കോട്ടു മാറിയുള്ള പല സ്ഥലങ്ങളില്‍ നിന്നും സമുദ്രാവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്, ഈ വാദത്തിന് ശക്തി കൂട്ടുന്നു. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് സാധാരണക്കാരായ ജനങ്ങള്‍ വാവക്കാട്ടേക്ക് കുടിയേറിപ്പാര്‍ത്തത്. അവര്‍ സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നതു കൊണ്ട്, വലിയ മനകളും, നാലുകെട്ടും, വലിയ ക്ഷേത്രങ്ങളും ഒന്നും തന്നെ നിങ്ങള്‍ക്കിവിടെ കാണാന്‍ കഴിയില്ല.

വാവക്കാട് എന്ന സ്ഥലപ്പേരു വരാന്‍ കാരണം , അത് “വാവ” കളുടെ കാടാണ്‌ എന്നതല്ല!.
പണ്ട് വാവലുകള്‍(വവ്വാല്‍ അഥവാ bat) തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമായിരുന്നു വാവക്കാട്..മനുഷ്യര്‍ അക്കാലത്ത് വളരെ കുറവായിരുന്നു. അന്നത്തെ ആള്‍ക്കാര്‍ ആ സ്ഥലത്തിനെ വാവല്‍ക്കാടെന്നു വിളിച്ചു. അത് ലോപിച്ച് ലോപിച്ച് വാവക്കാടായി മാറി

എറണാകുളം ജില്ലയുടെ ഒട്ടു മിക്ക പ്രദേശങ്ങളും പണ്ട് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ വാവക്കാട് ഉള്‍പ്പെടുന്ന ചില പ്രദേശങ്ങള്‍ തിരുവിതാംകൂറിലാണ് ഉള്‍പ്പെട്ടിരുന്നത് .(ഞങ്ങളുടെയൊക്കെ ഹോം ടൌണ്‍ ആയ വടക്കന്‍ പറവൂര്‍ കൊച്ചി രാജ്യത്തെ ഒരു പ്രദേശമായിരുന്നു!) കൊച്ചി തിരുവിതാംകൂര്‍ അതിര്‍ത്തി എന്നു പറയുന്നത് പള്ളിപ്പുറം(മുനമ്പം) എന്ന സ്ഥലത്തായിരുന്നു. അതിര്‍ത്തി സൂചിപ്പിക്കുന്ന കല്ലിനെ പണ്ടു വിളിച്ചിരുന്നത്, “കൊ-തി(കൊച്ചി-തിരുവിതാംകൂര്‍) കല്ല് “ എന്നത്രെ.
തിരുവിതാംകൂര്‍ രാജ്യത്തിന്റെ പരിധിയില്‍ വരുന്ന, പൊതു ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിന്‍ കീഴിലായി മാറിയതു കൊണ്ട് വാവക്കാട് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രവും ദേവസ്വം ബോര്‍ഡിന്റെ കീഴിലാ‍യി. ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന രാജേഷ് , അബ്രാഹ്മണനും പൂജാരിയാകാം എന്ന കോടതിവിധിയുടെ പേരില്‍ പ്രശസ്തനായ ഒരാളാണ്. (“ദ ഹിന്ദു“ വില്‍ വന്ന വാര്‍ത്ത)

വാവക്കാടിന്റെ തൊഴില്‍ സംസ്കാരത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത്, കയറ് പിരിയെ പറ്റിയാണ്. ഒരു കാലത്ത്, കേരളത്തിലെ, ഏറ്റവും വലിയ കയര്‍ വ്യവസായ സംഘമായിരുന്നു, വാവക്കാട് കയര്‍ വ്യവസായ സഹകരണ സംഘം. നൂറ് കണക്കിന് തൊഴിലാളികള്‍ക്ക്, അല്ലലില്ലാതെ ജീവിക്കാനുള്ള കൂലി കൊടുത്തിരുന്ന സംഘമായിരുന്നു അത്. സാമ്പത്തിക രംഗത്തെ പുത്തന്‍ പരിഷ്കാരങ്ങളും, പരാജയപ്പെട്ട വൈവിദ്ധ്യവല്‍ക്കരണ നടപടികളും, വാവക്കാട്, ഈ വ്യവസായത്തിന്റെ നടുവൊടിച്ചു. പരമ്പരാഗതമയി കയര്‍ പിരി തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കാലക്രമേണ കള്ള് ചെത്ത് , മണലെടുപ്പ് , നിര്‍മ്മാണം, പൂനയിലെ ബേക്കറി എന്നീ വിഭാഗങ്ങളിലേക്ക് “പരിവര്‍ത്തനം” ചെയ്യപ്പെട്ടു.
നിലവില്‍ വാവക്കാട്ടെ സാമ്പത്തിക സ്ഥിതി നിര്‍ണ്ണയിക്കുന്നത്, പ്രവാസി(പ്രത്യേകിച്ചും, തൃശൂര്‍ ജില്ലക്കാരായ ഗള്‍ഫുകാര്‍) മലയാളികളാണ്, അവരുടെ വീടു പണികളാണ്.
വാവക്കാട് വായനശാലയുടെയൊക്കെ സ്വാധീനം കാരണം, സര്‍ക്കാരുദ്യോഗസ്ഥരും കുറവല്ല. അതില്‍ തന്നെ, പോലീസുകാരും അദ്ധ്യാപകരും ആണ് കൂടുതല്‍. ഈ പറഞ്ഞ എല്ലാ വിഭാഗക്കാരും വൈകിട്ട് വായനശാലയിലെത്തുമ്പോള്‍ ഒരേ തരക്കാര്‍ ആകുന്നു എന്നത് വാവക്കാടിന്റെ പുണ്യം!

(തുടര്‍ന്നേക്കാം)

Friday, December 08, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം ഒന്ന്

“എന്റെ നാട്” എന്നു പറയുന്നത് ബൂലോഗരില്‍ പലര്‍ക്കും ഒരു ഗൃഹാതുരത്വം പകരുന്ന വാക്കാണ്..
എനിക്കും അങ്ങനെ തന്നെ!
വാവക്കാട് എന്നു പറയുന്നത്, ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണെന്ന് പൊതുവെ ഞാന്‍ പറയില്ല. പക്ഷേ എന്നെ സംബന്ധിച്ച്, ഇതാണ് ലോകത്തിലെ ഏറ്റവും നല്ല സ്ഥലം!
കേരളത്തിന്റെ മദ്ധ്യത്തിലുള്ള ജില്ലയായ, എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറെ ഭാഗത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് വാവക്കാട്.
എറണാകുളത്തു നിന്ന് കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വഴിയില്‍(അതായത് ദേശീയ പാത 17) വടക്കന്‍ പറവൂരൊക്കെ കഴിഞ്ഞ്, മൂത്തകുന്നം എത്തുന്നതിനു മുന്‍പ് കുര്യാപ്പിള്ളി സൌത്ത് എന്നൊരു സ്റ്റോപ്പുണ്ട്..അവിടെയിറങ്ങി 1 കി.മീ.ഉള്ളിലേക്ക് പോയാല്‍..അതെ..നിങ്ങള്‍ വാവക്കാട് എത്തിക്കഴിഞ്ഞു..
ചരിത്രങ്ങളുറങ്ങുന്ന വാവക്കാട്..
കയര്‍-കൈത്തറി തൊഴിലാളികള്‍ തിങ്ങിപാര്‍ത്തിരുന്ന നാട്..
ജീവിക്കാന്‍ ആവശ്യമായ കൂലിക്ക് വേണ്ടി നടന്ന സമരങ്ങളുടെ കഥ പറയുന്ന മണ്ണ്..

ശ്രീ നാരായണ ഗുരുവിന്റെ നിശബ്ദ വിപ്ലവങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തിയ പ്രദേശമാണ് വാവക്കാട്..ഇവിടത്തെ എസ്.എന്‍.ഡി.പി.യില്‍ വാവക്കാട്ടെ ഭൂരിപക്ഷം(ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും) പേരും അംഗങ്ങളാണ്, അഹിന്ദു,അ‌ഈഴവന്‍ ഉള്‍പ്പെടെ..

ഇങ്ങനെ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് ഒരു വായനശാല കൂടാതെ കഴിയില്ലല്ലോ..അതെ ഞങ്ങള്‍ക്ക് ഒരു വായനശാലയുണ്ട്..ഗുരുദേവ മെമ്മോറിയല്‍ വായനശാല. 1954-ല്‍ സ്ഥാപിതമായ, രണ്ടു നില കെട്ടിടം സ്വന്തമായുള്ള, പതിനാറായിരത്തോളം പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍..ഇവയോടു കൂടിയ വായനശാല. വെള്ളിയാഴ്ച ഒഴിച്ച് (വെള്ളിയാഴ്ച വീനസ്സില്‍ പടം മാറും. ലൈബ്രേറിയന് അത് കാണാന്‍ പോകണ്ടെ? പണ്ടത്തെ നിയമം!) എല്ലാ ദിവസവും വൈകീട്ട് ഞങ്ങള്‍ വായനശാലയുടെ മുറ്റത്ത് വെറുതെ വെടി പറഞ്ഞിരിക്കും..ലോക കാര്യങ്ങള്‍ മുതല്‍ പുതിയതായി വാങ്ങിച്ച ചെരുപ്പിനെ കുറിച്ചു വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്യും! പല പുതിയ വിവരങ്ങളും അവിടെ നിന്നും കിട്ടാറുണ്ട് എന്നത് സത്യം!
ഈ വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍, സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് കൊണ്ടു വാങ്ങുകയും, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവ വാവക്കാട്ടെ മറ്റുള്ള സാമൂഹ്യ സ്ഥാപനങ്ങള്‍ വാങ്ങിത്തരികയും ചെയ്യുന്നു.

പിന്നെ പറയാനുള്ള ഒരു സാമൂഹ്യ സ്ഥാപനം ഗ്രാമസേവാസംഘമാണ്..മരണാനന്തര സഹായ സംഘമായി പ്രവര്‍ത്തനം ആരംഭിച്ച്, ഒരു ഗ്രാമത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമേകിയ കഥയാണ് ഈ സ്ഥാപനത്തിനു പറയാനുള്ളത്. 1965-ല്‍ ആണ് ഗ്രാമസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്.
ഇതില്‍ അംഗമാകാന്‍ ചെയ്യേണ്ടത്, ഒരു കുടുംബസ്ഥനാകുക എന്നതാണ്, അതായത് ഒരു കുടുംബം സ്വന്തം ചുമതലയിലുള്ള ഒരാള്‍ക്കേ ഇവിടെ അംഗത്വം ലഭിക്കൂ.(ബാച്ചിലര്‍ ക്ലബ്ബിലുള്ള എല്ലാവര്‍ക്കും വാവക്കാട്ടേക്ക് സ്വാഗതം..കല്ല്യാണം കഴിക്കാന്‍ ഒരു കാരണമായി!!)
ഓരോ അംഗത്തിനും 70 വയസ്സു കഴിഞ്ഞാല്‍ ഒരു ചെറിയ തുക പെന്‍ഷന്‍ കൊടുക്കാന്‍, 1998-ല്‍ തീരുമാനമെടുക്കുക വഴി, ഇങ്ങനെ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാകാന്‍ സംഘത്തിനു കഴിഞ്ഞു.

സില്‍മാടന്‍ (സിനിമാ നടന്‍ എന്ന് സംസ്‌കൃതത്തില്‍) ഒരാളുണ്ട് വാവക്കാട്..1950-കളില്‍ സിനിമയില്‍ എത്തി, പ്രേം നസീറിന്റെ അച്ഛനൊക്കെയായി അഭിനയിച്ച്, തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന പറവൂര്‍ ഭരതന്‍! (ഫുട്ബോള്‍ ചാമ്പ്യന്‍ എന്ന സിനിമയില്‍ നസീറിന്റെ ഫാദര്‍,മേലേപ്പറമ്പില്‍ ആണ്‍‌വീട്ടില്‍ ശോഭനയുടെ കയ്യില്‍ പിടിച്ച് തിരുമ്മുന്ന കറവക്കാരന്‍! അങ്ങനെ പല വേഷങ്ങള്‍)..അദ്ദേഹത്തെ കേരളം വേണ്ടത്ര ഗൌനിച്ചിട്ടില്ല എന്നൊരു ചെറിയ വിഷമം, ഞങ്ങള്‍ വാവക്കാട്ടുകാര്‍ക്കുണ്ട്..

(തുടര്‍ന്നേക്കാം)

Monday, December 04, 2006

ശരിക്കും ഞാന്‍


എന്റെ ശരിക്കും പടം ഇടാന്‍ തീരുമാനിച്ചു..
ഗ്ലാമറാണെന്ന് പറയണമെന്നില്ല.. കാരണം..എനിക്കറിയാം ഞാന്‍ ഗ്ലാമറാണെന്ന്!!

പ്രൊഫൈലിലും പടം മാറ്റി...

ഞാന്‍ ഞാനായി...

Wednesday, November 29, 2006

അനിയനും ഞാനും

എനിക്ക് ഒരു അനിയനാണുള്ളത്.. എന്നേക്കാള്‍ ഒന്നേ മുക്കാല്‍ വയസ്സിനിളപ്പം!
ചെറുപ്പത്തില്‍ അവന്റെ പ്ലസ് പോയിന്റ് എന്നു പറയുന്നത് നിറമായിരുന്നു.. (ഇപ്പോഴും!)
അന്യായ വെളുപ്പാണ്..
ഞാന്‍ കറുത്ത് കരിമുട്ടി പോലെ ഒന്നും ആയിരുന്നില്ലെങ്കിലും.. അവനോട് അസൂയ തോന്നാന്‍ മാത്രമുള്ള നിറമായിരുന്നു..
കറുപ്പിനും വെളുപ്പിനും ഇടക്കുള്ള ഒരു കളര്‍!

ആദ്യമൊക്കെ അവന്‍ എന്നേക്കാള്‍ ചെറുതായിരുന്നു.
പിന്നെ പിന്നെ അവനു പൊക്കം വച്ചു..എന്നേക്കാളും!
ഞാന്‍ അന്നും ഇന്നും കുരുട്ടടക്ക( ചെറിയ അടയ്ക്ക!)
എന്റെ അസൂയ മുഴുത്ത് പാരമ്യത്തിലെത്തി..

ഇടി, തല്ല്, ചവിട്ട് തുടങ്ങിയ കലാപരിപാടികള്‍ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്ന സ്കൂള്‍ കാലഘട്ടം..

ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ ആകെ അനുസരിക്കാനുള്ളത് അവനാണ്..
അച്ഛനേയും അമ്മയേയും അനുസരിപ്പിക്കാന്‍ പറ്റുമോ?(ഒണ്‍ലി ഫോര്‍ ടിപ്പിക്കല്‍ മര്യാദരാമന്‍സ്)

അവനെ ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് അനുസരിപ്പിക്കാന്‍ നോക്കുകയും, പൊക്കം വച്ചു കഴിഞ്ഞതില്‍ പിന്നെ, ഈ കുരുട്ടിന്റെ വാക്കിന് പുല്ലു വില എന്ന മട്ടില്‍ അവന്‍ പെരുമാറുകയും ചെയ്യും..പിന്നെ ഞാന്‍ അടങ്ങിയിരിക്കുമോ?

ഒരിക്കല്‍, അച്ഛനുമമ്മയും ഇല്ലാത്ത നേരത്തുള്ള ഇടികൂടല്‍ ഇല്ലാതാക്കാന്‍ വല്ല്യച്ഛന്റെ വീട്ടില്‍ കൊണ്ടു നിര്‍ത്തി.. തോരാതെ തല്ലു പിടിച്ച് അവസാനം “പിടിച്ച് മാറ്റാന്‍ വന്നില്ല” എന്ന ചീത്തപ്പേര് വല്ല്യമ്മയ്ക്ക് സമ്മാനിക്കുകയും ചെയ്തു എന്നത് ചരിത്രം

അങ്ങനെയിരിക്കെ, ഒരു ദിവസം സ്കൂള്‍ അവധി, അച്ഛനുമമ്മയ്ക്കും ഔദ്യ്യോഗിക ആവശ്യത്തിനായി എങ്ങോ പോവേണ്ടതുണ്ട്.. വല്ല്യച്ഛന്റെ വീട്ടില്‍ ആളില്ല
“തല്ലു കൂടുമോടാ?”, അച്ഛന്‍ ചോദിച്ചു
“ഹേയ്..” അതിന്റെ കൂടെ ഇല്ല എന്നര്‍ത്ഥം വരുന്ന ചുണ്ടു കൊണ്ടുള്ള ഒരു കോപ്രായവും കാണിച്ചു
“ഭക്ഷണമൊക്കെ അടുക്കളയില്‍ എടുത്ത് വച്ചിട്ടുണ്ട്.. കഴിച്ചേക്കണം”
“ഊം”

അവര്‍ പോയ ഉടനെ പല തരത്തിലുള്ള കളികള്‍ കളിക്കാന്‍ തുടങ്ങി..അവന്‍ കോമ്പസ്സ് ഒക്കെ എടുത്തുകൊണ്ടു വന്നു..

ഞാന്‍ അവനോട് ഏതോ കളിക്കാനുള്ള സാധനം എടുത്തുകൊണ്ട് വരാന്‍ പറഞ്ഞു..
അവന്റെ സ്വത്വബോധം ഉണര്‍ന്നു..”നീ പോയി എടുത്തോണ്ട് വാ” അച്ഛനുമമ്മയും ഇല്ലാത്ത സമയത്ത് എന്ത് “ചേട്ടന്‍”

ങ് ഹെ.. എന്റെ അസൂയയും ചേട്ടനാണെന്നുള്ള ബോധവും ടോപ്പിലെത്തി..

രണ്ടു തവണ കൂടി പറഞ്ഞു.. അഹങ്കാരത്തോടെ അവന്‍ ഉത്തരം ആവര്‍ത്തിച്ചു..

എനിക്ക് രക്തം ഇരച്ചു കയറി..

അവനെ ഇടിച്ചാല്‍ ഇപ്പൊ ശരിയാകില്ല.. ഞാന്‍ അവന്റെ കൈപ്പാങ്ങിലാണ് ഇരിക്കുന്നത്..
ഞാന്‍ പതുക്കെ കുറച്ചു മാറി.. ചുറ്റും നോക്കി.. ഒരു ഓടിന്റെ കഷ്ണം കണ്ടു...

പതുക്കെ അത് കയ്യിലേടുത്തു.. ഡിപ്ലോമാറ്റിക്കായി ഒന്നു കൂടി പറഞ്ഞു..അവന്‍ വര്‍ദ്ധിത വീര്യനായി മറുപടി പറയുന്നു..

എറിഞ്ഞു.. ദേഹത്ത് കൊള്ളാവുന്ന രീതിയില്‍.പക്ഷേ തലയ്കു കൊണ്ടു..

ചേട്ടന്‍ എറിഞ്ഞിട്ട് ഒരു അനിയന്റേയും തല പൊട്ടിയിട്ടില്ല.. അന്നും പൊട്ടിയില്ല..

പക്ഷേ! അവന്‍ രുദ്രനായി.. കയ്യിലിരിക്കുന്ന കോമ്പസ്സ് ഒന്നു നോക്കി..പിന്നെ എന്നേയും നോക്കി..
കോമ്പസ്സൊക്കെ എറിയുമോ? ചുമ്മാ ഷോ!!
അവന്റെ മുഖഭാവം കണ്ടപ്പോ എനിക്കു പേടിയായി.. ഇനി എറിയുമോ?
ഞാന്‍ പതുക്കെ തിരിഞ്ഞു.. ഓടാനായി..

വിത്തിന്‍ സെക്കന്‍‌ഡ്‌സ്.. ആ കോമ്പസ്സ് എന്റെ പുറത്തിരുന്ന് വിറക്കുന്നു..

ഈശ്വരാ കോമ്പസ്സ് എറിഞ്ഞിരിക്കുന്നു... അതും ചേട്ടന്റെ പുറത്ത്..ഞാന്‍ വീടിന്റെ മുന്‍ വശത്തേക്ക് ഓടി.. അവിടെ അഴയില്‍ ഹാംങര്‍ കിടക്കുന്നു.. ഒരു ഹാംങര്‍ ഞാന്‍ കയ്യിലെടുത്തു..
അവന്‍ പുറകേ വരുന്നുണ്ടായിരുന്നു.. അപ്പുറത്ത് ഗേറ്റിനു പുറത്ത് ഇതൊക്കെ കണ്ടു കൊണ്ട് ഞങ്ങളുടെ കൂട്ടുകാര്‍!

പിന്നെ ഇടി! ഇടിയോടിടി!

ഞാന്‍ ഹാംങര്‍ കൊണ്ടും, അവന്‍ അവന്റെ ബലിഷ്ഠമായ കൈകള്‍ കൊണ്ടും..
കൂട്ടുകാര്‍, മൂന്നു നാലു പേര്‍ ഗേറ്റിനു വെളിയില്‍, ജേതാവിനെ കണ്ടെത്താനുള്ള ചര്‍ച്ചയില്‍!!

പെട്ടെന്ന് അവന്‍ എന്നെ വട്ടം പൊക്കിയെടുത്തു..ദൈവമേ സിനിമയിലൊക്കെ കാണുന്ന പോലെ കറക്കാനാണോ? കൂട്ടുകാര്‍ നോക്കി നില്‍ക്കുന്നുണ്ട്!

ഞാന്‍ ഭൂമിക്ക് തിരശ്ചീനമായി അവന്റെ കൈകളില്‍, ഒരു മൂന്നടി പൊക്കത്തില്‍!!

അവന്‍ വേറൊന്നും ചെയ്തില്ല.. എന്നെ പിടിച്ചിരുന്ന കൈകള്‍ രണ്ടും വിട്ടു കളഞ്ഞു...
മൂന്നടി പൊക്കത്തില്‍ നിന്നും പാരലല്‍ ആയി നിലത്തേക്ക് വീണു..

കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല.. അവനും പേടിച്ചു പോയി...
ഞാന്‍ എഴുന്നേറ്റു, അല്ല അവന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു!

പുറത്ത് കൂട്ടുകാര്‍ ആകാംക്ഷയോടെ എന്റെ ഡയലോഗിനു ചെവിയോര്‍ക്കുന്നു..
ദേഷ്യം, ചമ്മല്‍ ഇത്യാദി വികാരങ്ങളുമായി എഴുന്നേറ്റു വന്ന് എന്നെ കണ്ട്, അവന്‍ എന്തിനും തയ്യാറായി നിന്നു.
ഞാന്‍ പറഞ്ഞു:
“അച്ഛന്‍ വരുമ്പൊ പറഞ്ഞു കൊടുക്കുമെടാ“

Monday, November 27, 2006

ഒരു ഒന്നാം ക്ലാസ്സ് കഥ

അംഗന്‍വാഡിയെല്ലാം കഴിഞ്ഞ്‌ ഉപരി പഠനത്തിന്‌ പോകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയം.

അച്ഛനും അമ്മയും നാട്ടിലില്ല..
ഗള്‍ഫിലൊന്നുമല്ല..അച്ഛന്‍ മലപ്പുറത്തും അമ്മ ആലപ്പുഴയിലും..
ജോലി അവിടൊക്കെയായിരുന്നു രണ്ടു പേര്‍ക്കും.. ഞാന്‍ ഇതിനു രണ്ടിനും മദ്ധ്യേ എറണാകുളം ജില്ലയിലും..

സ്കൂളില്‍ പോകാനുള്ള സാമഗ്രികളെല്ലാം അമ്മാവന്‍ സംഭാവന

പുതിയ ബാഗ്‌ ഇല്ലായിരുന്നു.. പകരം അലൂമിനിയത്തിന്റെ, രണ്ട്‌ കൊളുത്തൊക്കെയുള്ള ഒരു പെട്ടി..പുതിയ കൊട..എല്ലാം തകര്‍പ്പന്‍..എന്നാലും പെട്ടിയുടെ ഒരു വല്ലായ്മ ഉണ്ടായിരുന്നു.. അന്നും ആരോഗ്യമില്ലല്ലോ..

ഞാന്‍ നല്ല ഒരു പഠിപ്പുകാരനായിരുന്നു പണ്ട്‌.. എന്നു വച്ചാല്‍ എ.ബി.സി. ഡി യൊക്കെ അംഗന്‍വാഡിയില്‍ പഠിക്കുമ്പോള്‍ വെറുതെ പുട്ടു പോലെ ചൊല്ലും! 100 വരേയൊ മറ്റൊ നല്ല ഞെരിപ്പായിട്ട്‌ എണ്ണും..മുഖ്യമന്ത്രിയാര്‌? ദാ വരുന്നു ഉത്തരം : കര്‌ണാരന്‍..

അങ്ങനെ വെളുത്ത നിറവും, ചുരുണ്ട മുടിയും, വിവരവും..പിന്നെ ഇംഗ്ലീഷും ഒക്കെയായി അയല്‍പക്കത്തെ അമ്മമാര്‍ക്ക്‌ എന്റെ അമ്മയോട്‌ അസൂയ തോന്നിയ ഒരേ ഒരു കാലഘട്ടം!

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു..ആദ്യത്തെ ദിവസം അമ്മാവനു മുഴുവന്‍ ദിവസവും അവിടെ തന്നെ നിക്കേണ്ടി വന്നു..പുതിയ കൂട്ടുകാര്‍..തല്ലാന്‍ വടിയുമൊക്കെയായി വരുന്ന ടീച്ചര്‍മാര്‍(മോണ്ടിസ്സോറി..മാങ്ങാത്തൊലി!) അങ്ങനെ എല്ലാം കൊണ്ടും അടിപ്പനായി പോകുന്നു..

പക്ഷേ എനിക്കൊരു കൊഴപ്പം ഉണ്ടായിരുന്നു, ടീച്ചര്‍മാര്‍ എന്തു പഠിപ്പിക്കുമ്പോഴും..ഇതു കൊറെ കണ്ടതാ.. എന്ന ഭാവം..ഞാന്‍ ഒട്ടു മിക്ക കാര്യങ്ങളും പഠിച്ചു കഴിഞ്ഞ ആളല്ലേ?

എന്റെ അച്ഛന്‍ പെങ്ങള്‍ അവിടെ ടീച്ചറായിരുന്നതു കൊണ്ട്‌ മറ്റു ടീച്ചര്‍മാര്‍ ആ ഒരു സ്നേഹമൊക്കെ തന്നിരുന്നു..

അങ്ങനെ ഓണപ്പരീക്ഷ വന്നു..
ഒന്നാം ക്ലാസ്സിലൊക്കെ എഴുത്തല്ല, വാചാ പരീക്ഷയാണല്ലോ..

പരീക്ഷയായിട്ട്‌ എന്നെ പ്രത്യേകിച്ച്‌ പഠിപ്പിക്കാനൊന്നും ആരും മെനക്കെട്ടില്ല.. ആവശ്യമില്ലല്ലോ.!!

ടീച്ചര്‍മാര്‍ ചോദിക്കുന്നൂ, ശട ശടേന്ന് ഉത്തരങ്ങള്‍ പായുന്നു.. ടീച്ചര്‍മാര്‍ എന്നെ കണ്ണു വെയ്ക്കുന്നു!!

അങ്ങനെ മേരി ടീച്ചര്‍ ചോദ്യം ചോദിച്ച പരീക്ഷ വന്നെത്തി..
ആദ്യം രണ്ടു മൂന്നു ചോദ്യത്തിനൊക്കെ പട പടേന്ന് ഉത്തരം പറഞ്ഞു..
അടുത്ത ചോദ്യം "നിന്റെ രക്ഷാകര്‍ത്താവ്‌ ആര്‌?"

ങ്‌ഹേ!! എന്ത്‌? ആര്‌ ഇത്യാദി ചോദ്യങ്ങള്‍ എന്റെ മനസ്സിലൂടെ തലങ്ങും വിലങ്ങും ഓടി.

ആദ്യമായിട്ട്‌ കേള്‍ക്കുന്ന വാക്ക്‌..

മേരി ടീച്ചര്‍ എന്നെയൊന്ന് ഇരുത്താന്‍ എടുത്തിട്ടതാണോ ഇത്‌? എന്നെനിക്ക്‌ പിന്നീട്‌ തോന്നിയിട്ടുണ്ട്‌

അറിയാവുന്ന ഉത്തരങ്ങളുടെ ലിസ്റ്റെടുത്തു..കര്‌ണാരന്‍? ശ്ശേ ശരിയാവില്ല.. ഒരു ചേര്‍ച്ചയില്ല..
പിന്നെ അറിയാവുന്ന പേരുകള്‍ വളരെ കുറവ്‌.

എന്റെ മലയാളം ലോജിക് ഉണര്‍ന്നു..

ര ക്ഷ ഈ അക്ഷരങ്ങള്‍ വച്ച്‌ ഞാന്‍ വേറൊരു പേര്‌ കേട്ടിട്ടുണ്ടായിരുന്നു.. അതു വച്ച്‌ താങ്ങി..

“രക്ഷാകര്‍ത്താവ്‌..രക്ഷാകര്‍ത്താവ്‌...

രാക്ഷസന്‍...

മേരി ടീച്ചര്‍ എന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി.. പിന്നെ ചിരിക്കാന്‍ തുടങ്ങി..

എന്റെ അച്ഛന്‍ പെങ്ങള്‍ വന്ന് എന്നാലും..നീ എന്ന മട്ടില്‍ ചിരിച്ചു..

ഞാനാണെങ്കില്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ റീസണ്‍സ്‌ എല്ലാവരോടും പറഞ്ഞു നടന്നു..എന്റെ കുറ്റമല്ല എന്നു സ്ഥാപിക്കാന്‍..

കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു.ആ മാസം തന്നെ ആ സ്കൂള്‍ വിട്ട്‌ ഞാന്‍ വേറെ സ്കൂളില്‍ ചേര്‍ന്നു.. സ്കൂളാത്രെ സ്കൂള്‌!

Wednesday, November 22, 2006

ഒരു ശബരിമല യാത്ര

ഞായറാഴ്ച പുലര്‍ച്ചെ 3 മണിയ്ക്ക് ഞങ്ങള്‍ 8 പേര്‍ പറവൂര്‍ നിന്നും പുറപ്പെട്ടു..
ആരോഗ്യം തീരെയില്ലാത്ത ഒരുത്തനായിരുന്നതിനാല്‍ മല കയറാന്‍ പറ്റുമോ എന്ന ആശങ്ക യാത്ര പുറപ്പെടുമ്പോള്‍ തന്നെ എന്നെ ബാധിച്ചിരുന്നു..ബാക്കി എല്ലാവരും നാ‍ലും അഞ്ചും പ്രാവശ്യം പോയവരും, ഞാന്‍ മാത്രം കന്നി സ്വാമിയും...
എല്ലാ ക്ഷേത്രങ്ങളിലും കയറി.. ഏരുമേലിയില്‍ ചെന്നപ്പോഴാണ്, കന്നി അയ്യപ്പന്മാര്‍ പേട്ട തുള്ളണം എന്ന് ഞാന്‍ അറിയുന്നത്..മേലാസകലം പല നിറത്തിലുള്ള വര്‍ണ്ണപ്പൊടികള്‍ വാരി വിതറി..വാവരുടെ പള്ളിയെ വലം വച്ച ശേഷം.. നല്ല തമിഴ് തകില് മേളത്തില്‍ ഡപ്പാംകൂത്ത് ചുവടുകള്‍ വച്ച് ഞാന്‍ പേട്ട തുള്ളി..അവശതയായിപ്പോയി എന്നു തന്നെ പറയേണ്ടി വരും..അത്രയ്ക്ക് ഉഗ്രന്‍ ചുവടുകളാണ് വച്ചത്..
ഉച്ചയ്ക്ക് 1 മണിയോടെ പമ്പയില്‍ എത്തിച്ചേര്‍ന്നു..നല്ല ഒരു കുളി കഴിച്ചു...വെള്ളത്തിന് നല്ല തണുപ്പ്..പാപം മറിച്ചിട്ടാല്‍ പമ്പ..പാപങ്ങളെല്ലാം പമ്പ കടന്നോ ആവോ..

കുളിയുംഭക്ഷണമൊക്കെ കഴിച്ച് ഒരു രണ്ടരയോടു കൂടി മല കയറ്റം ആരംഭിച്ചു.
പണ്ട് കട്ടപ്പനയില്‍ ജോലി ചെയ്യുമ്പോള്‍ രാമക്കല്‍ മേട്ടില്‍ പോയ അനുഭവം മനസ്സിലോര്‍ത്തു..
ആ ചെറിയ മല ഒന്നു കേറിയപ്പോഴേക്കും അവശതയായ എന്റെ നിലവാരം ആലോചിച്ചു..

ഈ മല അതിലൊക്കെ വലുതാണെന്നാണ് കേട്ടിരിക്കുന്നത്..കാത്തോളണേ അയ്യപ്പാ..

ഇല്ല! ഇടക്കിടയ്ക്ക് വിശ്രമിച്ച് യാത്ര ചെയ്താല്‍ ഒരു കുഴപ്പവുമില്ല..
ഇടയ്ക്കൊക്കെ നിന്നും, ഇരുന്നും യാത്ര തുടര്‍ന്നു..
പല അയ്യപ്പന്മാരും, മാളികപ്പുറങ്ങളും(ശബരിമലയിലേക്ക് വരുന്ന സ്ത്രീ ഭക്തര്‍) അവശതയായി പല സ്ഥലങ്ങളിലും വിശ്രമിക്കുന്നതു കണ്ടു. ചിലയിടത്തൊക്കെ ഞാനും ഇരുന്നു വിശ്രമിച്ചു.

അപ്പാച്ചി മേട്ടിലെത്തിയപ്പോഴാണ് അവലോസുണ്ട എറിയുന്ന കാര്യം കൂടെയുണ്ടായിരുന്ന സ്വാമിമാര്‍ ഓര്‍പ്പിച്ചത്. എറിഞ്ഞു.. നല്ല ശക്തിയായിത്തന്നെ എറിഞ്ഞു.. പക്ഷേ ഞാന്‍ പ്രതീക്ഷിച്ച ഒരു സെറ്റപ്പായിരുന്നില്ല, അപ്പാച്ചി മേട്!.. എറിയുന്ന ഉണ്ടകളെല്ലാം നമുക്ക് കാണാവുന്ന വിധത്തില്‍ കിടക്കുന്ന ഒരു സ്ഥലമായിരുന്നു, എന്റെ മനസ്സില്‍!

ശരം കുത്തി ആല്‍ അന്നു പറയുന്നത്, ആലായിരുന്ന സ്ഥലത്തെയാണെന്നും, ഇപ്പോഴവിടെ ശരം കുത്താനുള്ള ഒരു സംവിധാനം മാത്രമേ ഉള്ളൂ എന്നും എനിക്കവിടെ ചെന്നപ്പോഴാണ് മനസ്സിലായത്!
അവിടെ ശരമൊക്കെ കുത്തി..ഞാന്‍ പിന്നെയും മല കയറാന്‍ തുടങ്ങി..

പിന്നെ ചെല്ലുന്നത് ഒരു അഞ്ച്-ആറ് മരങ്ങള്‍ കൂട്ടമായി നില്‍ക്കുന്ന, നിരപ്പായ ഒരു സ്ഥലത്താണ്.. അ സ്ഥലത്തെയാണ് മരക്കൂട്ടം എന്നു പറയുന്നത്.. അവിടെ വച്ച് വഴി രണ്ടായി പിരിയുന്നു.. ഒന്ന് വരുന്ന വഴിയും ഒന്ന് പോകുന്ന വഴിയും.. വണ്‍‌വേ സിസ്റ്റം.. പക്ഷേ ചില സ്വാമിമാര്‍ ഇറങ്ങാനുള്ള വഴിയിലൂടെ കയറിപ്പോയി.. നിയമങ്ങള്‍ നമുക്ക് എതിര്‍ക്കാനാണല്ലോ ഉണ്ടാക്കിയിരിക്കുന്നത്!

കോണ്‍ക്രീറ്റ് ചെയ്ത് വൃത്തികേടാക്കിയിരിക്കുന്ന വഴിയില്‍ നിന്നും, നല്ല കാനന പാതയിലേക്കാണ് ഞങ്ങള്‍ നീങ്ങിയത്..വല്യ കയറ്റമൊന്നും ഇല്ലാത്ത വഴികള്‍.. കല്ല് കാലില്‍ കൊള്ളുമ്പോഴുണ്ടാകുന്ന വേദന മാത്രം.. കല്ലും മുള്ളും കാലുക്ക് മെത്തൈ.. കുറച്ച് നടന്ന്.. അങ്ങകലെയായി ക്ഷേത്രം ദൃശ്യമായിത്തുടങ്ങി..ശരണം വിളികള്‍ ഉച്ചസ്ഥായിയിലായി..നടന്ന് നടന്ന് ദര്‍ശനത്തിനുള്ള ക്യൂവില്‍ എത്തി..സമയം ഏതാണ്ട് മൂന്നേ മുക്കാല്‍.. നാലുമണിക്ക് നട തുറക്കും..
നട തുറന്നതറിഞ്ഞത്, ജയവിജയന്മാര്‍ പാടിയ ഒരു പാട്ടു കേട്ടാണ്..ശ്രീ കോവില്‍ നട തുറന്നു..പൊന്നമ്പലത്തില്‍..പിന്നെ ക്യൂവിലൂടെ ഒഴുകി നീങ്ങാന്‍ തുടങ്ങി..പതിനെട്ടാം പടിയുടെ അടുത്തെത്തി..തേങ്ങയടിച്ചു..സ്വര്‍ണ്ണ നിര്‍മിതമായ പതിനെട്ടു പടികള്‍ കയറി ശ്രീകോവിലിനു മുന്നിലെത്തി..ക്യൂവില്‍ നിന്ന് 2 സെക്കന്റ് നേരം കലിയുഗവരദനെ കണ്ടു..പോലീസ് അയ്യപ്പന്മാര്‍ പെട്ടെന്ന് പെട്ടെന്ന് എല്ലാവരേയും മാറ്റിക്കൊണ്ടിരിക്കുന്നു..
ദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലേക്ക് നടന്നു(തൊട്ടടുത്ത് തന്നെ)

അതു കഴിഞ്ഞ്, റൂം എടുക്കാനുള്ള ക്യൂവില്‍ നിന്ന് റൂമെടുത്തു..ഒരു അഴിമതിയുടെ മണം നമുക്ക് തോന്നിപ്പോകും, അവിടത്തെ പരിപാടികള്‍ കണ്ടാല്‍!

8 പേരും റൂമില്‍ കയറിയിരുന്ന്.. ഇരുമുടികെട്ടുകള്‍ അഴിച്ച് അതിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ ഒന്നാക്കി.. നെയ്യും എടുത്ത് ഒറ്റ പാത്രത്തിലാക്കി.
എല്ലാവരും കൂടി മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തില്‍ പോയി, പൂജാ സാധനങ്ങള്‍ അവിടെ കൊടുത്തു.
അയ്യപ്പനെ പാടിയുറക്കുന്ന “ഹരിവരാസനം” കേള്‍ക്കാന്‍ കൊതിച്ച എന്നെ, എന്റെ ഉറക്കം ചതിച്ചു കളഞ്ഞു
നെയ്യഭിഷേകം രാവിലെ 4 മണിക്കേ തുടങ്ങുകയുള്ളൂ. അതിന് ഒരാള്‍ പോയി ക്യൂ നില്‍ക്കണം , പുലര്‍ച്ചെ ഒരു മണി മുതല്‍!
നെയ്യഭിഷേകം എന്നു പറയുന്നത്.. നമ്മള്‍ കൊടുക്കുന്ന പാത്രത്തില്‍ നിന്നും അല്പം നെയ്യ് എടുത്ത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത ശേഷം ബാക്കി നെയ്യ് നമുക്ക് തന്നെ തിരികെ തരും..
അങ്ങനെ എല്ലാ പരിപാടികളും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി രാവിലെ തന്നെ മലയിറങ്ങാനായിരുന്നു, ഞങ്ങളുടെ ഉദ്ദേശം..
6:30 ന് ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി..ഇറക്കമാണ് കയറ്റത്തേക്കാള്‍ കഠിനം..
ചെറിയ മഴ പെയ്തിട്ടുണ്ടായിരുന്നു.. അതു കൊണ്ട് പാതയില്‍ ആകെ ചെളിയായിരുന്നു.. കല്ലും മുള്ളും ചവിട്ടി മലയിറങ്ങി..
സ്വാമി അയ്യപ്പന്‍ റോഡ് എന്നു പേരുള്ള വഴിയിലൂടെയാണ് മലയിറങ്ങിയത്! ചില സ്ഥലത്തൊക്കെ വച്ച്, കുത്തനെയുള്ള ഇറക്കത്തില്‍ ഓട്ടം നിര്‍ത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല (ഓടുകയായിരുന്നില്ല, ഓടിപ്പോകുകയായിരുന്നു, ഇറക്കം കാരണം)

അവസാനം പമ്പയിലെത്തി ഒരു ദീര്‍ഘനിശ്വാസം വിട്ടു!

Wednesday, November 08, 2006

ഒരു പ്രണയ കഥ

“സേറിനൊരു കാളുണ്ട്“
“ആരാന്ന് ചോദിച്ചിട്ട് തന്നാല്‍ പോരേ?”
“സോറി സേര്‍. നാട്ടില്‍ നിന്നാണെന്നു തോന്നുന്നു”
“ഊം. കണക്റ്റ് ചെയ്യൂ”

ആരാണാവോ നാശം! ഈ പ്രോജക്റ്റ് ചെയ്തു തീര്‍ക്കേണ്ട കാര്യമൊന്നും വിളിക്കുന്നോര്‍ക്കറിയേണ്ടല്ലോ

“അയ്യോ ഗോപിയങ്കിളായിരുന്നോ.. പിന്നെ എന്താ വിശേഷം?”

ഗോപിയങ്കിളിന് അറിയില്ലായിരുന്നെങ്കിലും ജലജാന്റിക്ക് അറിയാമായിരുന്നു, ഞങ്ങള്‍ തമ്മിലുള്ള ബന്ധം. നമ്മുടെ സാഹചര്യങ്ങള്‍ അന്ന് അതിനു പറ്റിയതല്ലായിരുന്നു. എന്തു ചെയ്യാം!! വിങ്ങുന്ന മനസ്സുമായാണ് അവളുടെ താലികെട്ട് മൊബൈലില്‍ പകര്‍ത്തിയത്..

ഗോപിയങ്കിള്‍ സുമേഷിനേയും കൊണ്ടു വരുന്നു. അവന് ടൌണിലെ എഞ്ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയത്രെ.

അങ്കിളിന് ടൌണിലെ ഏക പരിചയക്കാരന്‍ ഞാന്‍ മാത്രമായിരിക്കില്ലല്ലൊ, പിന്നെ ?
വിശ്വാസം! ഹും അതു വേണ്ട സമയത്ത് തോന്നിയില്ല!

എന്തെങ്കിലുമാകട്ടെ, ഒരിക്കല്‍ അവളുടേതായിരുന്നതെല്ലാം തന്റേതുമായിരുന്നല്ലൊ..

എല്ലാ സഹായങ്ങളും ആവുന്ന വിധത്തില്‍ ചെയ്തുകൊടുത്തു. ഒരു നല്ല, പരിചയമുള്ള വീട് എടുത്തു കൊടുത്തു.

അങ്കിളിന്റെ ഒപ്പം അവനും‍ വൈകീട്ട് പോയി..
-------------------------------------------------------------------------------------------
ക്ലാസ്സ് തുടങ്ങുന്നതിന്റെ തലേ ദിവസം അങ്കിള്‍, ആന്റി, അവന്‍ എല്ലാവരും കൂടി ടൌണില്‍ എത്തി.

ആന്റിയ്ക്ക് , എന്നെ കാണുമ്പോഴുള്ള ആ വൈക്ലബ്യം, ഇതു വരെ മാറിയിട്ടില്ല.

“അവളെ ഒന്നു വിളിച്ചു പറയാല്ലേ എത്തീന്ന്?”
“എന്തിനാ പിന്നെ പറഞ്ഞാല്‍ പോരേ“.-ആന്റിയ്ക്കറിയാം അതിന്റെയൊരു ഇത്!!
പക്ഷേ അങ്കിള്‍ മൊബൈലില്‍ കുത്തിക്കഴിഞിരുന്നു..

പതുക്കെ മാറി നിന്നു.. ഇനി ഞാന്‍ ഒരു സംസാര വിഷയമാകണ്ട!

“എടാ നിന്നോട് സംസാരിക്കണമെന്ന്”..
ആന്റിയുടെ മുഖത്തെ ചോരയെല്ലാം വറ്റിവരണ്ടു ! അങ്കിള്‍ മൊബൈല്‍ കയ്യില്‍ തന്നു!

എവിടെയോ എന്തൊക്കെയോ നീറുന്നു..മൊബൈല്‍ കയ്യില്‍ വെച്ചിട്ട് ചുട്ടു പൊള്ളുന്നു..
അവരുടെ മുന്നില്‍ നിന്നും മാറി.. ഇനിയെങ്ങാന്‍ നിയന്ത്രണം വിട്ടാലോ..

പതുക്കെ മൊബൈല്‍ എടുത്തു ചെവിയിലേക്കു ചേര്‍ത്തു..
ജീവന്റെ ജീവനായിരുന്നു..അല്ല..ഇപ്പോഴും ആണ് !!

വാക്കുകള്‍ പുറത്തേക്കു വരുന്നില്ല!

അപ്പുറത്തു നിന്ന് തന്റെ പ്രാണനെ ചൂടു പിടിപിച്ചിരുന്ന ആ ശബ്ദം..”ഹ...ലോ..”
(തുടരും)

Tuesday, November 07, 2006

ബീറ്റയില്‍ നിന്നും വന്ന രാജകുമാരന്‍

ഞാന്‍ ബ്ലോഗ്ഗറില്‍ പയറ്റാം എന്നു കരുതി..

ദേവേട്ടാ പരാജയപ്പെട്ടിട്ടില്ല..


തോല്‍‌വികളേറ്റു വാങ്ങാന്‍ വാവക്കാടന്റെ ജീവിതം ഇനിയും ബാക്കി