Wednesday, November 29, 2006

അനിയനും ഞാനും

എനിക്ക് ഒരു അനിയനാണുള്ളത്.. എന്നേക്കാള്‍ ഒന്നേ മുക്കാല്‍ വയസ്സിനിളപ്പം!
ചെറുപ്പത്തില്‍ അവന്റെ പ്ലസ് പോയിന്റ് എന്നു പറയുന്നത് നിറമായിരുന്നു.. (ഇപ്പോഴും!)
അന്യായ വെളുപ്പാണ്..
ഞാന്‍ കറുത്ത് കരിമുട്ടി പോലെ ഒന്നും ആയിരുന്നില്ലെങ്കിലും.. അവനോട് അസൂയ തോന്നാന്‍ മാത്രമുള്ള നിറമായിരുന്നു..
കറുപ്പിനും വെളുപ്പിനും ഇടക്കുള്ള ഒരു കളര്‍!

ആദ്യമൊക്കെ അവന്‍ എന്നേക്കാള്‍ ചെറുതായിരുന്നു.
പിന്നെ പിന്നെ അവനു പൊക്കം വച്ചു..എന്നേക്കാളും!
ഞാന്‍ അന്നും ഇന്നും കുരുട്ടടക്ക( ചെറിയ അടയ്ക്ക!)
എന്റെ അസൂയ മുഴുത്ത് പാരമ്യത്തിലെത്തി..

ഇടി, തല്ല്, ചവിട്ട് തുടങ്ങിയ കലാപരിപാടികള്‍ അനുസ്യൂതം തുടര്‍ന്നു കൊണ്ടിരുന്ന സ്കൂള്‍ കാലഘട്ടം..

ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ വീട്ടില്‍ ആകെ അനുസരിക്കാനുള്ളത് അവനാണ്..
അച്ഛനേയും അമ്മയേയും അനുസരിപ്പിക്കാന്‍ പറ്റുമോ?(ഒണ്‍ലി ഫോര്‍ ടിപ്പിക്കല്‍ മര്യാദരാമന്‍സ്)

അവനെ ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞ് അനുസരിപ്പിക്കാന്‍ നോക്കുകയും, പൊക്കം വച്ചു കഴിഞ്ഞതില്‍ പിന്നെ, ഈ കുരുട്ടിന്റെ വാക്കിന് പുല്ലു വില എന്ന മട്ടില്‍ അവന്‍ പെരുമാറുകയും ചെയ്യും..പിന്നെ ഞാന്‍ അടങ്ങിയിരിക്കുമോ?

ഒരിക്കല്‍, അച്ഛനുമമ്മയും ഇല്ലാത്ത നേരത്തുള്ള ഇടികൂടല്‍ ഇല്ലാതാക്കാന്‍ വല്ല്യച്ഛന്റെ വീട്ടില്‍ കൊണ്ടു നിര്‍ത്തി.. തോരാതെ തല്ലു പിടിച്ച് അവസാനം “പിടിച്ച് മാറ്റാന്‍ വന്നില്ല” എന്ന ചീത്തപ്പേര് വല്ല്യമ്മയ്ക്ക് സമ്മാനിക്കുകയും ചെയ്തു എന്നത് ചരിത്രം

അങ്ങനെയിരിക്കെ, ഒരു ദിവസം സ്കൂള്‍ അവധി, അച്ഛനുമമ്മയ്ക്കും ഔദ്യ്യോഗിക ആവശ്യത്തിനായി എങ്ങോ പോവേണ്ടതുണ്ട്.. വല്ല്യച്ഛന്റെ വീട്ടില്‍ ആളില്ല
“തല്ലു കൂടുമോടാ?”, അച്ഛന്‍ ചോദിച്ചു
“ഹേയ്..” അതിന്റെ കൂടെ ഇല്ല എന്നര്‍ത്ഥം വരുന്ന ചുണ്ടു കൊണ്ടുള്ള ഒരു കോപ്രായവും കാണിച്ചു
“ഭക്ഷണമൊക്കെ അടുക്കളയില്‍ എടുത്ത് വച്ചിട്ടുണ്ട്.. കഴിച്ചേക്കണം”
“ഊം”

അവര്‍ പോയ ഉടനെ പല തരത്തിലുള്ള കളികള്‍ കളിക്കാന്‍ തുടങ്ങി..അവന്‍ കോമ്പസ്സ് ഒക്കെ എടുത്തുകൊണ്ടു വന്നു..

ഞാന്‍ അവനോട് ഏതോ കളിക്കാനുള്ള സാധനം എടുത്തുകൊണ്ട് വരാന്‍ പറഞ്ഞു..
അവന്റെ സ്വത്വബോധം ഉണര്‍ന്നു..”നീ പോയി എടുത്തോണ്ട് വാ” അച്ഛനുമമ്മയും ഇല്ലാത്ത സമയത്ത് എന്ത് “ചേട്ടന്‍”

ങ് ഹെ.. എന്റെ അസൂയയും ചേട്ടനാണെന്നുള്ള ബോധവും ടോപ്പിലെത്തി..

രണ്ടു തവണ കൂടി പറഞ്ഞു.. അഹങ്കാരത്തോടെ അവന്‍ ഉത്തരം ആവര്‍ത്തിച്ചു..

എനിക്ക് രക്തം ഇരച്ചു കയറി..

അവനെ ഇടിച്ചാല്‍ ഇപ്പൊ ശരിയാകില്ല.. ഞാന്‍ അവന്റെ കൈപ്പാങ്ങിലാണ് ഇരിക്കുന്നത്..
ഞാന്‍ പതുക്കെ കുറച്ചു മാറി.. ചുറ്റും നോക്കി.. ഒരു ഓടിന്റെ കഷ്ണം കണ്ടു...

പതുക്കെ അത് കയ്യിലേടുത്തു.. ഡിപ്ലോമാറ്റിക്കായി ഒന്നു കൂടി പറഞ്ഞു..അവന്‍ വര്‍ദ്ധിത വീര്യനായി മറുപടി പറയുന്നു..

എറിഞ്ഞു.. ദേഹത്ത് കൊള്ളാവുന്ന രീതിയില്‍.പക്ഷേ തലയ്കു കൊണ്ടു..

ചേട്ടന്‍ എറിഞ്ഞിട്ട് ഒരു അനിയന്റേയും തല പൊട്ടിയിട്ടില്ല.. അന്നും പൊട്ടിയില്ല..

പക്ഷേ! അവന്‍ രുദ്രനായി.. കയ്യിലിരിക്കുന്ന കോമ്പസ്സ് ഒന്നു നോക്കി..പിന്നെ എന്നേയും നോക്കി..
കോമ്പസ്സൊക്കെ എറിയുമോ? ചുമ്മാ ഷോ!!
അവന്റെ മുഖഭാവം കണ്ടപ്പോ എനിക്കു പേടിയായി.. ഇനി എറിയുമോ?
ഞാന്‍ പതുക്കെ തിരിഞ്ഞു.. ഓടാനായി..

വിത്തിന്‍ സെക്കന്‍‌ഡ്‌സ്.. ആ കോമ്പസ്സ് എന്റെ പുറത്തിരുന്ന് വിറക്കുന്നു..

ഈശ്വരാ കോമ്പസ്സ് എറിഞ്ഞിരിക്കുന്നു... അതും ചേട്ടന്റെ പുറത്ത്..ഞാന്‍ വീടിന്റെ മുന്‍ വശത്തേക്ക് ഓടി.. അവിടെ അഴയില്‍ ഹാംങര്‍ കിടക്കുന്നു.. ഒരു ഹാംങര്‍ ഞാന്‍ കയ്യിലെടുത്തു..
അവന്‍ പുറകേ വരുന്നുണ്ടായിരുന്നു.. അപ്പുറത്ത് ഗേറ്റിനു പുറത്ത് ഇതൊക്കെ കണ്ടു കൊണ്ട് ഞങ്ങളുടെ കൂട്ടുകാര്‍!

പിന്നെ ഇടി! ഇടിയോടിടി!

ഞാന്‍ ഹാംങര്‍ കൊണ്ടും, അവന്‍ അവന്റെ ബലിഷ്ഠമായ കൈകള്‍ കൊണ്ടും..
കൂട്ടുകാര്‍, മൂന്നു നാലു പേര്‍ ഗേറ്റിനു വെളിയില്‍, ജേതാവിനെ കണ്ടെത്താനുള്ള ചര്‍ച്ചയില്‍!!

പെട്ടെന്ന് അവന്‍ എന്നെ വട്ടം പൊക്കിയെടുത്തു..ദൈവമേ സിനിമയിലൊക്കെ കാണുന്ന പോലെ കറക്കാനാണോ? കൂട്ടുകാര്‍ നോക്കി നില്‍ക്കുന്നുണ്ട്!

ഞാന്‍ ഭൂമിക്ക് തിരശ്ചീനമായി അവന്റെ കൈകളില്‍, ഒരു മൂന്നടി പൊക്കത്തില്‍!!

അവന്‍ വേറൊന്നും ചെയ്തില്ല.. എന്നെ പിടിച്ചിരുന്ന കൈകള്‍ രണ്ടും വിട്ടു കളഞ്ഞു...
മൂന്നടി പൊക്കത്തില്‍ നിന്നും പാരലല്‍ ആയി നിലത്തേക്ക് വീണു..

കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാന്‍ പറ്റിയില്ല.. അവനും പേടിച്ചു പോയി...
ഞാന്‍ എഴുന്നേറ്റു, അല്ല അവന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചു!

പുറത്ത് കൂട്ടുകാര്‍ ആകാംക്ഷയോടെ എന്റെ ഡയലോഗിനു ചെവിയോര്‍ക്കുന്നു..
ദേഷ്യം, ചമ്മല്‍ ഇത്യാദി വികാരങ്ങളുമായി എഴുന്നേറ്റു വന്ന് എന്നെ കണ്ട്, അവന്‍ എന്തിനും തയ്യാറായി നിന്നു.
ഞാന്‍ പറഞ്ഞു:
“അച്ഛന്‍ വരുമ്പൊ പറഞ്ഞു കൊടുക്കുമെടാ“

Monday, November 27, 2006

ഒരു ഒന്നാം ക്ലാസ്സ് കഥ

അംഗന്‍വാഡിയെല്ലാം കഴിഞ്ഞ്‌ ഉപരി പഠനത്തിന്‌ പോകാന്‍ തയ്യാറെടുത്തു കൊണ്ടിരിക്കുന്ന സമയം.

അച്ഛനും അമ്മയും നാട്ടിലില്ല..
ഗള്‍ഫിലൊന്നുമല്ല..അച്ഛന്‍ മലപ്പുറത്തും അമ്മ ആലപ്പുഴയിലും..
ജോലി അവിടൊക്കെയായിരുന്നു രണ്ടു പേര്‍ക്കും.. ഞാന്‍ ഇതിനു രണ്ടിനും മദ്ധ്യേ എറണാകുളം ജില്ലയിലും..

സ്കൂളില്‍ പോകാനുള്ള സാമഗ്രികളെല്ലാം അമ്മാവന്‍ സംഭാവന

പുതിയ ബാഗ്‌ ഇല്ലായിരുന്നു.. പകരം അലൂമിനിയത്തിന്റെ, രണ്ട്‌ കൊളുത്തൊക്കെയുള്ള ഒരു പെട്ടി..പുതിയ കൊട..എല്ലാം തകര്‍പ്പന്‍..എന്നാലും പെട്ടിയുടെ ഒരു വല്ലായ്മ ഉണ്ടായിരുന്നു.. അന്നും ആരോഗ്യമില്ലല്ലോ..

ഞാന്‍ നല്ല ഒരു പഠിപ്പുകാരനായിരുന്നു പണ്ട്‌.. എന്നു വച്ചാല്‍ എ.ബി.സി. ഡി യൊക്കെ അംഗന്‍വാഡിയില്‍ പഠിക്കുമ്പോള്‍ വെറുതെ പുട്ടു പോലെ ചൊല്ലും! 100 വരേയൊ മറ്റൊ നല്ല ഞെരിപ്പായിട്ട്‌ എണ്ണും..മുഖ്യമന്ത്രിയാര്‌? ദാ വരുന്നു ഉത്തരം : കര്‌ണാരന്‍..

അങ്ങനെ വെളുത്ത നിറവും, ചുരുണ്ട മുടിയും, വിവരവും..പിന്നെ ഇംഗ്ലീഷും ഒക്കെയായി അയല്‍പക്കത്തെ അമ്മമാര്‍ക്ക്‌ എന്റെ അമ്മയോട്‌ അസൂയ തോന്നിയ ഒരേ ഒരു കാലഘട്ടം!

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നു..ആദ്യത്തെ ദിവസം അമ്മാവനു മുഴുവന്‍ ദിവസവും അവിടെ തന്നെ നിക്കേണ്ടി വന്നു..പുതിയ കൂട്ടുകാര്‍..തല്ലാന്‍ വടിയുമൊക്കെയായി വരുന്ന ടീച്ചര്‍മാര്‍(മോണ്ടിസ്സോറി..മാങ്ങാത്തൊലി!) അങ്ങനെ എല്ലാം കൊണ്ടും അടിപ്പനായി പോകുന്നു..

പക്ഷേ എനിക്കൊരു കൊഴപ്പം ഉണ്ടായിരുന്നു, ടീച്ചര്‍മാര്‍ എന്തു പഠിപ്പിക്കുമ്പോഴും..ഇതു കൊറെ കണ്ടതാ.. എന്ന ഭാവം..ഞാന്‍ ഒട്ടു മിക്ക കാര്യങ്ങളും പഠിച്ചു കഴിഞ്ഞ ആളല്ലേ?

എന്റെ അച്ഛന്‍ പെങ്ങള്‍ അവിടെ ടീച്ചറായിരുന്നതു കൊണ്ട്‌ മറ്റു ടീച്ചര്‍മാര്‍ ആ ഒരു സ്നേഹമൊക്കെ തന്നിരുന്നു..

അങ്ങനെ ഓണപ്പരീക്ഷ വന്നു..
ഒന്നാം ക്ലാസ്സിലൊക്കെ എഴുത്തല്ല, വാചാ പരീക്ഷയാണല്ലോ..

പരീക്ഷയായിട്ട്‌ എന്നെ പ്രത്യേകിച്ച്‌ പഠിപ്പിക്കാനൊന്നും ആരും മെനക്കെട്ടില്ല.. ആവശ്യമില്ലല്ലോ.!!

ടീച്ചര്‍മാര്‍ ചോദിക്കുന്നൂ, ശട ശടേന്ന് ഉത്തരങ്ങള്‍ പായുന്നു.. ടീച്ചര്‍മാര്‍ എന്നെ കണ്ണു വെയ്ക്കുന്നു!!

അങ്ങനെ മേരി ടീച്ചര്‍ ചോദ്യം ചോദിച്ച പരീക്ഷ വന്നെത്തി..
ആദ്യം രണ്ടു മൂന്നു ചോദ്യത്തിനൊക്കെ പട പടേന്ന് ഉത്തരം പറഞ്ഞു..
അടുത്ത ചോദ്യം "നിന്റെ രക്ഷാകര്‍ത്താവ്‌ ആര്‌?"

ങ്‌ഹേ!! എന്ത്‌? ആര്‌ ഇത്യാദി ചോദ്യങ്ങള്‍ എന്റെ മനസ്സിലൂടെ തലങ്ങും വിലങ്ങും ഓടി.

ആദ്യമായിട്ട്‌ കേള്‍ക്കുന്ന വാക്ക്‌..

മേരി ടീച്ചര്‍ എന്നെയൊന്ന് ഇരുത്താന്‍ എടുത്തിട്ടതാണോ ഇത്‌? എന്നെനിക്ക്‌ പിന്നീട്‌ തോന്നിയിട്ടുണ്ട്‌

അറിയാവുന്ന ഉത്തരങ്ങളുടെ ലിസ്റ്റെടുത്തു..കര്‌ണാരന്‍? ശ്ശേ ശരിയാവില്ല.. ഒരു ചേര്‍ച്ചയില്ല..
പിന്നെ അറിയാവുന്ന പേരുകള്‍ വളരെ കുറവ്‌.

എന്റെ മലയാളം ലോജിക് ഉണര്‍ന്നു..

ര ക്ഷ ഈ അക്ഷരങ്ങള്‍ വച്ച്‌ ഞാന്‍ വേറൊരു പേര്‌ കേട്ടിട്ടുണ്ടായിരുന്നു.. അതു വച്ച്‌ താങ്ങി..

“രക്ഷാകര്‍ത്താവ്‌..രക്ഷാകര്‍ത്താവ്‌...

രാക്ഷസന്‍...

മേരി ടീച്ചര്‍ എന്റെ മുഖത്തേക്ക്‌ സൂക്ഷിച്ചു നോക്കി.. പിന്നെ ചിരിക്കാന്‍ തുടങ്ങി..

എന്റെ അച്ഛന്‍ പെങ്ങള്‍ വന്ന് എന്നാലും..നീ എന്ന മട്ടില്‍ ചിരിച്ചു..

ഞാനാണെങ്കില്‍ മാര്‍ക്ക്‌ കുറഞ്ഞതിന്റെ റീസണ്‍സ്‌ എല്ലാവരോടും പറഞ്ഞു നടന്നു..എന്റെ കുറ്റമല്ല എന്നു സ്ഥാപിക്കാന്‍..

കേട്ടവര്‍ കേട്ടവര്‍ ചിരിച്ചു.ആ മാസം തന്നെ ആ സ്കൂള്‍ വിട്ട്‌ ഞാന്‍ വേറെ സ്കൂളില്‍ ചേര്‍ന്നു.. സ്കൂളാത്രെ സ്കൂള്‌!

Wednesday, November 22, 2006

ഒരു ശബരിമല യാത്ര

ഞായറാഴ്ച പുലര്‍ച്ചെ 3 മണിയ്ക്ക് ഞങ്ങള്‍ 8 പേര്‍ പറവൂര്‍ നിന്നും പുറപ്പെട്ടു..
ആരോഗ്യം തീരെയില്ലാത്ത ഒരുത്തനായിരുന്നതിനാല്‍ മല കയറാന്‍ പറ്റുമോ എന്ന ആശങ്ക യാത്ര പുറപ്പെടുമ്പോള്‍ തന്നെ എന്നെ ബാധിച്ചിരുന്നു..ബാക്കി എല്ലാവരും നാ‍ലും അഞ്ചും പ്രാവശ്യം പോയവരും, ഞാന്‍ മാത്രം കന്നി സ്വാമിയും...
എല്ലാ ക്ഷേത്രങ്ങളിലും കയറി.. ഏരുമേലിയില്‍ ചെന്നപ്പോഴാണ്, കന്നി അയ്യപ്പന്മാര്‍ പേട്ട തുള്ളണം എന്ന് ഞാന്‍ അറിയുന്നത്..മേലാസകലം പല നിറത്തിലുള്ള വര്‍ണ്ണപ്പൊടികള്‍ വാരി വിതറി..വാവരുടെ പള്ളിയെ വലം വച്ച ശേഷം.. നല്ല തമിഴ് തകില് മേളത്തില്‍ ഡപ്പാംകൂത്ത് ചുവടുകള്‍ വച്ച് ഞാന്‍ പേട്ട തുള്ളി..അവശതയായിപ്പോയി എന്നു തന്നെ പറയേണ്ടി വരും..അത്രയ്ക്ക് ഉഗ്രന്‍ ചുവടുകളാണ് വച്ചത്..
ഉച്ചയ്ക്ക് 1 മണിയോടെ പമ്പയില്‍ എത്തിച്ചേര്‍ന്നു..നല്ല ഒരു കുളി കഴിച്ചു...വെള്ളത്തിന് നല്ല തണുപ്പ്..പാപം മറിച്ചിട്ടാല്‍ പമ്പ..പാപങ്ങളെല്ലാം പമ്പ കടന്നോ ആവോ..

കുളിയുംഭക്ഷണമൊക്കെ കഴിച്ച് ഒരു രണ്ടരയോടു കൂടി മല കയറ്റം ആരംഭിച്ചു.
പണ്ട് കട്ടപ്പനയില്‍ ജോലി ചെയ്യുമ്പോള്‍ രാമക്കല്‍ മേട്ടില്‍ പോയ അനുഭവം മനസ്സിലോര്‍ത്തു..
ആ ചെറിയ മല ഒന്നു കേറിയപ്പോഴേക്കും അവശതയായ എന്റെ നിലവാരം ആലോചിച്ചു..

ഈ മല അതിലൊക്കെ വലുതാണെന്നാണ് കേട്ടിരിക്കുന്നത്..കാത്തോളണേ അയ്യപ്പാ..

ഇല്ല! ഇടക്കിടയ്ക്ക് വിശ്രമിച്ച് യാത്ര ചെയ്താല്‍ ഒരു കുഴപ്പവുമില്ല..
ഇടയ്ക്കൊക്കെ നിന്നും, ഇരുന്നും യാത്ര തുടര്‍ന്നു..
പല അയ്യപ്പന്മാരും, മാളികപ്പുറങ്ങളും(ശബരിമലയിലേക്ക് വരുന്ന സ്ത്രീ ഭക്തര്‍) അവശതയായി പല സ്ഥലങ്ങളിലും വിശ്രമിക്കുന്നതു കണ്ടു. ചിലയിടത്തൊക്കെ ഞാനും ഇരുന്നു വിശ്രമിച്ചു.

അപ്പാച്ചി മേട്ടിലെത്തിയപ്പോഴാണ് അവലോസുണ്ട എറിയുന്ന കാര്യം കൂടെയുണ്ടായിരുന്ന സ്വാമിമാര്‍ ഓര്‍പ്പിച്ചത്. എറിഞ്ഞു.. നല്ല ശക്തിയായിത്തന്നെ എറിഞ്ഞു.. പക്ഷേ ഞാന്‍ പ്രതീക്ഷിച്ച ഒരു സെറ്റപ്പായിരുന്നില്ല, അപ്പാച്ചി മേട്!.. എറിയുന്ന ഉണ്ടകളെല്ലാം നമുക്ക് കാണാവുന്ന വിധത്തില്‍ കിടക്കുന്ന ഒരു സ്ഥലമായിരുന്നു, എന്റെ മനസ്സില്‍!

ശരം കുത്തി ആല്‍ അന്നു പറയുന്നത്, ആലായിരുന്ന സ്ഥലത്തെയാണെന്നും, ഇപ്പോഴവിടെ ശരം കുത്താനുള്ള ഒരു സംവിധാനം മാത്രമേ ഉള്ളൂ എന്നും എനിക്കവിടെ ചെന്നപ്പോഴാണ് മനസ്സിലായത്!
അവിടെ ശരമൊക്കെ കുത്തി..ഞാന്‍ പിന്നെയും മല കയറാന്‍ തുടങ്ങി..

പിന്നെ ചെല്ലുന്നത് ഒരു അഞ്ച്-ആറ് മരങ്ങള്‍ കൂട്ടമായി നില്‍ക്കുന്ന, നിരപ്പായ ഒരു സ്ഥലത്താണ്.. അ സ്ഥലത്തെയാണ് മരക്കൂട്ടം എന്നു പറയുന്നത്.. അവിടെ വച്ച് വഴി രണ്ടായി പിരിയുന്നു.. ഒന്ന് വരുന്ന വഴിയും ഒന്ന് പോകുന്ന വഴിയും.. വണ്‍‌വേ സിസ്റ്റം.. പക്ഷേ ചില സ്വാമിമാര്‍ ഇറങ്ങാനുള്ള വഴിയിലൂടെ കയറിപ്പോയി.. നിയമങ്ങള്‍ നമുക്ക് എതിര്‍ക്കാനാണല്ലോ ഉണ്ടാക്കിയിരിക്കുന്നത്!

കോണ്‍ക്രീറ്റ് ചെയ്ത് വൃത്തികേടാക്കിയിരിക്കുന്ന വഴിയില്‍ നിന്നും, നല്ല കാനന പാതയിലേക്കാണ് ഞങ്ങള്‍ നീങ്ങിയത്..വല്യ കയറ്റമൊന്നും ഇല്ലാത്ത വഴികള്‍.. കല്ല് കാലില്‍ കൊള്ളുമ്പോഴുണ്ടാകുന്ന വേദന മാത്രം.. കല്ലും മുള്ളും കാലുക്ക് മെത്തൈ.. കുറച്ച് നടന്ന്.. അങ്ങകലെയായി ക്ഷേത്രം ദൃശ്യമായിത്തുടങ്ങി..ശരണം വിളികള്‍ ഉച്ചസ്ഥായിയിലായി..നടന്ന് നടന്ന് ദര്‍ശനത്തിനുള്ള ക്യൂവില്‍ എത്തി..സമയം ഏതാണ്ട് മൂന്നേ മുക്കാല്‍.. നാലുമണിക്ക് നട തുറക്കും..
നട തുറന്നതറിഞ്ഞത്, ജയവിജയന്മാര്‍ പാടിയ ഒരു പാട്ടു കേട്ടാണ്..ശ്രീ കോവില്‍ നട തുറന്നു..പൊന്നമ്പലത്തില്‍..പിന്നെ ക്യൂവിലൂടെ ഒഴുകി നീങ്ങാന്‍ തുടങ്ങി..പതിനെട്ടാം പടിയുടെ അടുത്തെത്തി..തേങ്ങയടിച്ചു..സ്വര്‍ണ്ണ നിര്‍മിതമായ പതിനെട്ടു പടികള്‍ കയറി ശ്രീകോവിലിനു മുന്നിലെത്തി..ക്യൂവില്‍ നിന്ന് 2 സെക്കന്റ് നേരം കലിയുഗവരദനെ കണ്ടു..പോലീസ് അയ്യപ്പന്മാര്‍ പെട്ടെന്ന് പെട്ടെന്ന് എല്ലാവരേയും മാറ്റിക്കൊണ്ടിരിക്കുന്നു..
ദര്‍ശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തിലേക്ക് നടന്നു(തൊട്ടടുത്ത് തന്നെ)

അതു കഴിഞ്ഞ്, റൂം എടുക്കാനുള്ള ക്യൂവില്‍ നിന്ന് റൂമെടുത്തു..ഒരു അഴിമതിയുടെ മണം നമുക്ക് തോന്നിപ്പോകും, അവിടത്തെ പരിപാടികള്‍ കണ്ടാല്‍!

8 പേരും റൂമില്‍ കയറിയിരുന്ന്.. ഇരുമുടികെട്ടുകള്‍ അഴിച്ച് അതിലുണ്ടായിരുന്ന പൂജാ സാധനങ്ങള്‍ ഒന്നാക്കി.. നെയ്യും എടുത്ത് ഒറ്റ പാത്രത്തിലാക്കി.
എല്ലാവരും കൂടി മാളികപ്പുറത്തമ്മയുടെ ക്ഷേത്രത്തില്‍ പോയി, പൂജാ സാധനങ്ങള്‍ അവിടെ കൊടുത്തു.
അയ്യപ്പനെ പാടിയുറക്കുന്ന “ഹരിവരാസനം” കേള്‍ക്കാന്‍ കൊതിച്ച എന്നെ, എന്റെ ഉറക്കം ചതിച്ചു കളഞ്ഞു
നെയ്യഭിഷേകം രാവിലെ 4 മണിക്കേ തുടങ്ങുകയുള്ളൂ. അതിന് ഒരാള്‍ പോയി ക്യൂ നില്‍ക്കണം , പുലര്‍ച്ചെ ഒരു മണി മുതല്‍!
നെയ്യഭിഷേകം എന്നു പറയുന്നത്.. നമ്മള്‍ കൊടുക്കുന്ന പാത്രത്തില്‍ നിന്നും അല്പം നെയ്യ് എടുത്ത് വിഗ്രഹത്തില്‍ അഭിഷേകം ചെയ്ത ശേഷം ബാക്കി നെയ്യ് നമുക്ക് തന്നെ തിരികെ തരും..
അങ്ങനെ എല്ലാ പരിപാടികളും പെട്ടെന്ന് തന്നെ പൂര്‍ത്തിയാക്കി രാവിലെ തന്നെ മലയിറങ്ങാനായിരുന്നു, ഞങ്ങളുടെ ഉദ്ദേശം..
6:30 ന് ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി..ഇറക്കമാണ് കയറ്റത്തേക്കാള്‍ കഠിനം..
ചെറിയ മഴ പെയ്തിട്ടുണ്ടായിരുന്നു.. അതു കൊണ്ട് പാതയില്‍ ആകെ ചെളിയായിരുന്നു.. കല്ലും മുള്ളും ചവിട്ടി മലയിറങ്ങി..
സ്വാമി അയ്യപ്പന്‍ റോഡ് എന്നു പേരുള്ള വഴിയിലൂടെയാണ് മലയിറങ്ങിയത്! ചില സ്ഥലത്തൊക്കെ വച്ച്, കുത്തനെയുള്ള ഇറക്കത്തില്‍ ഓട്ടം നിര്‍ത്താന്‍ പറ്റുന്നുണ്ടായിരുന്നില്ല (ഓടുകയായിരുന്നില്ല, ഓടിപ്പോകുകയായിരുന്നു, ഇറക്കം കാരണം)

അവസാനം പമ്പയിലെത്തി ഒരു ദീര്‍ഘനിശ്വാസം വിട്ടു!

Wednesday, November 08, 2006

ഒരു പ്രണയ കഥ

“സേറിനൊരു കാളുണ്ട്“
“ആരാന്ന് ചോദിച്ചിട്ട് തന്നാല്‍ പോരേ?”
“സോറി സേര്‍. നാട്ടില്‍ നിന്നാണെന്നു തോന്നുന്നു”
“ഊം. കണക്റ്റ് ചെയ്യൂ”

ആരാണാവോ നാശം! ഈ പ്രോജക്റ്റ് ചെയ്തു തീര്‍ക്കേണ്ട കാര്യമൊന്നും വിളിക്കുന്നോര്‍ക്കറിയേണ്ടല്ലോ

“അയ്യോ ഗോപിയങ്കിളായിരുന്നോ.. പിന്നെ എന്താ വിശേഷം?”

ഗോപിയങ്കിളിന് അറിയില്ലായിരുന്നെങ്കിലും ജലജാന്റിക്ക് അറിയാമായിരുന്നു, ഞങ്ങള്‍ തമ്മിലുള്ള ബന്ധം. നമ്മുടെ സാഹചര്യങ്ങള്‍ അന്ന് അതിനു പറ്റിയതല്ലായിരുന്നു. എന്തു ചെയ്യാം!! വിങ്ങുന്ന മനസ്സുമായാണ് അവളുടെ താലികെട്ട് മൊബൈലില്‍ പകര്‍ത്തിയത്..

ഗോപിയങ്കിള്‍ സുമേഷിനേയും കൊണ്ടു വരുന്നു. അവന് ടൌണിലെ എഞ്ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയത്രെ.

അങ്കിളിന് ടൌണിലെ ഏക പരിചയക്കാരന്‍ ഞാന്‍ മാത്രമായിരിക്കില്ലല്ലൊ, പിന്നെ ?
വിശ്വാസം! ഹും അതു വേണ്ട സമയത്ത് തോന്നിയില്ല!

എന്തെങ്കിലുമാകട്ടെ, ഒരിക്കല്‍ അവളുടേതായിരുന്നതെല്ലാം തന്റേതുമായിരുന്നല്ലൊ..

എല്ലാ സഹായങ്ങളും ആവുന്ന വിധത്തില്‍ ചെയ്തുകൊടുത്തു. ഒരു നല്ല, പരിചയമുള്ള വീട് എടുത്തു കൊടുത്തു.

അങ്കിളിന്റെ ഒപ്പം അവനും‍ വൈകീട്ട് പോയി..
-------------------------------------------------------------------------------------------
ക്ലാസ്സ് തുടങ്ങുന്നതിന്റെ തലേ ദിവസം അങ്കിള്‍, ആന്റി, അവന്‍ എല്ലാവരും കൂടി ടൌണില്‍ എത്തി.

ആന്റിയ്ക്ക് , എന്നെ കാണുമ്പോഴുള്ള ആ വൈക്ലബ്യം, ഇതു വരെ മാറിയിട്ടില്ല.

“അവളെ ഒന്നു വിളിച്ചു പറയാല്ലേ എത്തീന്ന്?”
“എന്തിനാ പിന്നെ പറഞ്ഞാല്‍ പോരേ“.-ആന്റിയ്ക്കറിയാം അതിന്റെയൊരു ഇത്!!
പക്ഷേ അങ്കിള്‍ മൊബൈലില്‍ കുത്തിക്കഴിഞിരുന്നു..

പതുക്കെ മാറി നിന്നു.. ഇനി ഞാന്‍ ഒരു സംസാര വിഷയമാകണ്ട!

“എടാ നിന്നോട് സംസാരിക്കണമെന്ന്”..
ആന്റിയുടെ മുഖത്തെ ചോരയെല്ലാം വറ്റിവരണ്ടു ! അങ്കിള്‍ മൊബൈല്‍ കയ്യില്‍ തന്നു!

എവിടെയോ എന്തൊക്കെയോ നീറുന്നു..മൊബൈല്‍ കയ്യില്‍ വെച്ചിട്ട് ചുട്ടു പൊള്ളുന്നു..
അവരുടെ മുന്നില്‍ നിന്നും മാറി.. ഇനിയെങ്ങാന്‍ നിയന്ത്രണം വിട്ടാലോ..

പതുക്കെ മൊബൈല്‍ എടുത്തു ചെവിയിലേക്കു ചേര്‍ത്തു..
ജീവന്റെ ജീവനായിരുന്നു..അല്ല..ഇപ്പോഴും ആണ് !!

വാക്കുകള്‍ പുറത്തേക്കു വരുന്നില്ല!

അപ്പുറത്തു നിന്ന് തന്റെ പ്രാണനെ ചൂടു പിടിപിച്ചിരുന്ന ആ ശബ്ദം..”ഹ...ലോ..”
(തുടരും)

Tuesday, November 07, 2006

ബീറ്റയില്‍ നിന്നും വന്ന രാജകുമാരന്‍

ഞാന്‍ ബ്ലോഗ്ഗറില്‍ പയറ്റാം എന്നു കരുതി..

ദേവേട്ടാ പരാജയപ്പെട്ടിട്ടില്ല..


തോല്‍‌വികളേറ്റു വാങ്ങാന്‍ വാവക്കാടന്റെ ജീവിതം ഇനിയും ബാക്കി