Wednesday, November 08, 2006

ഒരു പ്രണയ കഥ

“സേറിനൊരു കാളുണ്ട്“
“ആരാന്ന് ചോദിച്ചിട്ട് തന്നാല്‍ പോരേ?”
“സോറി സേര്‍. നാട്ടില്‍ നിന്നാണെന്നു തോന്നുന്നു”
“ഊം. കണക്റ്റ് ചെയ്യൂ”

ആരാണാവോ നാശം! ഈ പ്രോജക്റ്റ് ചെയ്തു തീര്‍ക്കേണ്ട കാര്യമൊന്നും വിളിക്കുന്നോര്‍ക്കറിയേണ്ടല്ലോ

“അയ്യോ ഗോപിയങ്കിളായിരുന്നോ.. പിന്നെ എന്താ വിശേഷം?”

ഗോപിയങ്കിളിന് അറിയില്ലായിരുന്നെങ്കിലും ജലജാന്റിക്ക് അറിയാമായിരുന്നു, ഞങ്ങള്‍ തമ്മിലുള്ള ബന്ധം. നമ്മുടെ സാഹചര്യങ്ങള്‍ അന്ന് അതിനു പറ്റിയതല്ലായിരുന്നു. എന്തു ചെയ്യാം!! വിങ്ങുന്ന മനസ്സുമായാണ് അവളുടെ താലികെട്ട് മൊബൈലില്‍ പകര്‍ത്തിയത്..

ഗോപിയങ്കിള്‍ സുമേഷിനേയും കൊണ്ടു വരുന്നു. അവന് ടൌണിലെ എഞ്ജിനീയറിംഗ് കോളേജില്‍ അഡ്മിഷന്‍ കിട്ടിയത്രെ.

അങ്കിളിന് ടൌണിലെ ഏക പരിചയക്കാരന്‍ ഞാന്‍ മാത്രമായിരിക്കില്ലല്ലൊ, പിന്നെ ?
വിശ്വാസം! ഹും അതു വേണ്ട സമയത്ത് തോന്നിയില്ല!

എന്തെങ്കിലുമാകട്ടെ, ഒരിക്കല്‍ അവളുടേതായിരുന്നതെല്ലാം തന്റേതുമായിരുന്നല്ലൊ..

എല്ലാ സഹായങ്ങളും ആവുന്ന വിധത്തില്‍ ചെയ്തുകൊടുത്തു. ഒരു നല്ല, പരിചയമുള്ള വീട് എടുത്തു കൊടുത്തു.

അങ്കിളിന്റെ ഒപ്പം അവനും‍ വൈകീട്ട് പോയി..
-------------------------------------------------------------------------------------------
ക്ലാസ്സ് തുടങ്ങുന്നതിന്റെ തലേ ദിവസം അങ്കിള്‍, ആന്റി, അവന്‍ എല്ലാവരും കൂടി ടൌണില്‍ എത്തി.

ആന്റിയ്ക്ക് , എന്നെ കാണുമ്പോഴുള്ള ആ വൈക്ലബ്യം, ഇതു വരെ മാറിയിട്ടില്ല.

“അവളെ ഒന്നു വിളിച്ചു പറയാല്ലേ എത്തീന്ന്?”
“എന്തിനാ പിന്നെ പറഞ്ഞാല്‍ പോരേ“.-ആന്റിയ്ക്കറിയാം അതിന്റെയൊരു ഇത്!!
പക്ഷേ അങ്കിള്‍ മൊബൈലില്‍ കുത്തിക്കഴിഞിരുന്നു..

പതുക്കെ മാറി നിന്നു.. ഇനി ഞാന്‍ ഒരു സംസാര വിഷയമാകണ്ട!

“എടാ നിന്നോട് സംസാരിക്കണമെന്ന്”..
ആന്റിയുടെ മുഖത്തെ ചോരയെല്ലാം വറ്റിവരണ്ടു ! അങ്കിള്‍ മൊബൈല്‍ കയ്യില്‍ തന്നു!

എവിടെയോ എന്തൊക്കെയോ നീറുന്നു..മൊബൈല്‍ കയ്യില്‍ വെച്ചിട്ട് ചുട്ടു പൊള്ളുന്നു..
അവരുടെ മുന്നില്‍ നിന്നും മാറി.. ഇനിയെങ്ങാന്‍ നിയന്ത്രണം വിട്ടാലോ..

പതുക്കെ മൊബൈല്‍ എടുത്തു ചെവിയിലേക്കു ചേര്‍ത്തു..
ജീവന്റെ ജീവനായിരുന്നു..അല്ല..ഇപ്പോഴും ആണ് !!

വാക്കുകള്‍ പുറത്തേക്കു വരുന്നില്ല!

അപ്പുറത്തു നിന്ന് തന്റെ പ്രാണനെ ചൂടു പിടിപിച്ചിരുന്ന ആ ശബ്ദം..”ഹ...ലോ..”
(തുടരും)