Saturday, December 23, 2006

ഒരു ഓട്ടോക്കഥ

എനിക്ക് അന്ന് ഏഴ്-ഏഴര വയസ്സു കാണും..

ഈ ബജാജിന്റെ(റിയര്‍ ഇഞ്ചം) പെട്രോള്‍ ഓട്ടോറിക്ഷാസ് അത്ഭുതവും ആഡംബരവുമായ കാലം..

എന്റെ വീടിന്റെ അടുത്തേക്ക് വരാന്‍ തയ്യാറാവുന്നത് മുഴുവന്‍ ലാംബി ഓട്ടോകള്‍ ..കിണറ്റിലിറങ്ങിയ പോലെ തോന്നുന്ന ഇരിപ്പും അതിന്റെ കുലുങ്ങിയുള്ള പോക്കും എല്ലാം കൂടി ഓട്ടൊയില്‍ സഞ്ചരിക്കാനുള്ള താല്പര്യം കുറഞ്ഞു വരുന്ന സമയത്താണ് , ഈ ബജാജ്
അവതാരം

കാണാനൊരു ഗുമ്മും പിന്നെ നല്ല ഫോഞ്ചുള്ള സീറ്റും.. വന്ന് വന്ന് എപ്പോ കണ്ടാലും ഒന്നു കേറിയിരിക്കണം എന്നു തോന്നും. എന്താണാവോ, ഞങ്ങടെ സെറ്റിലെ എല്ലാവര്‍ക്കും
ഇങ്ങനെ തോന്നും!!

അവിടെക്കിടന്ന് കന്നം തിരിവ് കാണിക്കുന്ന പിള്ളേരെ പേടിച്ചാണോ അതോ റോഡിന്റെ ശോച്യാവസ്ഥയില്‍ മനം നൊന്തോ എന്തോ..ബജാജ് ഓട്ടോകള്‍ എന്റെ വീടിന്റെ
അടുത്തേക്ക് വരാന്‍ ഒന്നു മടിക്കും

അന്നൊക്കെ ഒരു ബജാജ് ഓട്ടോ എങ്ങാന്‍ വന്നാല്‍ .. പിന്നെ അതിന്മേലായി പരിപാടികള്‍ .. (മലവണ്ടു വന്നേ എന്ന സെറ്റപ്പല്ല!)
വെക്കേഷന്‍ സമയത്തൊക്കെയാണെങ്കില്‍ എല്ലാവരും കൂടി ഓട്ടോയില്‍ കയറിയിരിയ്ക്കും..

ചിലപ്പോ പരിചയക്കാരായ ഓട്ടോക്കാര്‍, അവര്‍ തിരിച്ചു പോകുമ്പോള്‍ ഒരു 200 മീറ്ററൊക്കെ ഓട്ടോയില്‍ കൊണ്ടു പോകും എന്നിട്ട് ഇറക്കി വിടും..അങ്ങനെ രസമായി കാര്യങ്ങള്‍ പോകുന്ന സമയം..

ഒരു ദിവസം രാവിലെ ഞാന്‍ എഴുന്നേറ്റു വരുന്ന സമയം.. അന്ന് ശനിയാഴ്ച.. സ്കൂളില്‍ പോവണ്ട, നാളെയും പോവണ്ട...അങ്ങനെ ഓരോന്നൊക്കെ ആലോചിച്ച് വീടിന്റെ പുറത്തിറങ്ങി
നിന്നപ്പോള്‍ അതാ “ഹൈവേയില്‍ “ ഒരു ഓട്ടോറിക്ഷ കിടക്കുന്നു !!

6616 ! സത്യന്‍ ചേട്ടന്റെ വണ്ടി ! പുള്ളിക്കാരന്റെ അമ്മാവന്റെ വീട്ടില്‍ വന്നതായിരിക്കും ! തിരിച്ചു പോകുമ്പോള്‍ എങ്ങനെയായാലും മണിച്ചേട്ടന്റെ കട വരെയെങ്കിലും കൊണ്ടു പോവാതിരിക്കില്ല.

ഇവിടെ വരെ പോകാന്‍ എന്തിനാ ഷര്‍ട്ട്? എന്തിനാ അമ്മയോടു പറയുന്നത് എന്നൊക്കെ വിചാരിച്ച് ഓട്ടോയുടെ അടുത്ത് ചെന്നപ്പോള്‍ , രണ്ട് ഗഡികള്‍ (ക:ട: വിശാലേട്ടന്‍ )
അതിനകത്ത് നേരത്തെ സ്ഥലം പിടിച്ചിരിക്കുന്നു !

ഒരുത്തന് ഷര്‍ട്ടൊക്കെയുണ്ട്..ഒരുത്തന്‍ എന്നെപ്പോലെ തന്നെ നിക്കര്‍ മാത്രം!

സത്യന്‍ ചേട്ടന്‍ വന്നു.വാത്സല്യത്തോടെ..“എന്ത്യേടാ ബാക്കി ഗഡികള്‍ ?” ഉത്തരം ഒരു വളിച്ച ചിരിയില്‍ ഒതുക്കി..ഇതിനകത്ത് യാത്ര ചെയ്യലാണല്ലോ ലക്ഷ്യം!

യാത്ര തുടങ്ങി..എന്താ ഒരു സുഖം! അ ഫോഞ്ചിന്റെ സീറ്റും ആ ഒരു ഒച്ചയില്ലായ്മേം..സത്യന്‍ ചേട്ടന്‍ കത്തിച്ച് വെച്ചിട്ടുള്ള ചന്ദനത്തിരീടെ മണോം...ആകെ ഒരു രാജകീയത !

മണിച്ചേട്ടന്റെ കട എത്തി..
ഇവിടെ വരെയൊക്കെ ഷര്‍ട്ടിടാതെ പോന്നു എന്ന് വീട്ടില്‍ അറിഞ്ഞാല്‍ ?.. ഓ.. ഇത്രയും അകലമല്ലേയുള്ളൂ..കൊഴപ്പമില്ല എന്ന് സ്വയം ആശ്വസിച്ച് ഇറങ്ങാന്നു വിചാരിച്ചപ്പോള്‍ ..
ദുഷ്ടന്‍ വണ്ടി നിര്‍ത്തണില്ല!!!

“സത്യന്‍ ചേട്ടാ ഞങ്ങള്‍ ഇവിടെ എറങ്ങിക്കോളാ..“ ഇതൊക്കെ വനരോദനമായി അവസാനിച്ചു..
“ഞാന്‍ തിരിച്ചാക്കാടാ” എന്ന മറുപടി കേട്ട ഞങ്ങള്‍ മൂവര്‍ , ആഹ്ലാദചിത്തരായി..

വണ്ടി വാവക്കാട് സെന്ററിലെത്തി..ഇവിടെ ഇറങ്ങിയാല്‍ വല്ല്യച്ഛന്റെ വീട്ടില്‍ പോകാം..
“സത്യന്‍ ചേട്ടാ ഞാന്‍ ഇവിടെ എറങ്ങിക്കോളാ ” എന്റെ സ്വാര്‍ഥത തല പൊക്കി..
“ഞാന്‍ കൊണ്ടുവിടാന്ന് പറഞ്ഞില്ലേഡാ”ആ സ്നേഹത്തിനു മുന്നില്‍ ഞാന്‍ പിന്നെയും തോറ്റു..

വണ്ടി പോയിക്കൊണ്ടിരിക്കുന്നു..സൌത്ത് ഓട്ടോ സ്റ്റാന്റിലേക്ക്..പുള്ളിക്കാരന് ആരെയെങ്കിലും അവിടെ നിന്ന് പിക്ക് അപ്പ് ചെയ്യാനുണ്ടാകും..ഓ നാലു പേര്‍ ഇതിനകത്ത് എങ്ങനെ ഇരിക്കും എന്നോര്‍ത്ത് ഞാന്‍ വ്യാകുല്‍ ആയി..

സ്റ്റാന്റ് എത്താറായപ്പോള്‍ കൂട്ടത്തില്‍ ബോധമുള്ള ഒരുത്തന്‍ കരച്ചില്‍ തുടങ്ങി..കളി കാര്യമാകുന്നുവെന്നു കണ്ട സത്യന്‍സ് വണ്ടി നിര്‍ത്തി ഇറങ്ങിക്കോളാന്‍ പറഞ്ഞു..
കുറച്ച് കഴിഞ്ഞ് ആജ്ഞാപിച്ചു..

ഒന്നേ കാല്‍ കിലോമീറ്റര്‍ ദൂരം, ഈ കാലമാടന്‍ ഞങ്ങളെ കൊണ്ടുവന്നിട്ട്, തിരിച്ച് നടന്നു പൊയ്ക്കോളാന്‍ !!

കാലത്തെ പല്ലു പോലും തേക്കാതെ, ലണ്ടനില്‍ പോകാതെ, കുളിക്കാതെ, ഒരു പന്ന കളസവും ഇട്ടു നില്‍ക്കുന്ന എന്നോട്, ഒന്നേ കാല്‍ കിലോമീറ്റര്‍ നടന്ന് വീട്ടില്‍ പോകാന്‍ !!

ഞാന്‍ ഒന്നു കരയാന്‍ നോക്കി..അഭിമാനിയായതുകൊണ്ട് പറ്റിയില്ല..

പിന്നെ എന്തു സംഭവിക്കാന്‍ ...

ദുര്‍ഗ്ഗുണ പരിഹാര പാഠശാലയില്‍ നിന്നും പരോളില്‍ ഇറങ്ങിയ പോലെ ഞങ്ങള്‍ വീട്ടിലേക്ക് വെച്ചു പിടിച്ചു

ഇതു കണ്ട ആള്‍ക്കാര്‍ എല്ലാവരും കൂടി ഒറ്റ ദിവസം കൊണ്ട് അച്ഛന്റെ മുന്‍പില്‍ ഇക്കാര്യം അവതരിപ്പിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആശിച്ചു പോയിട്ടുണ്ട്!

Monday, December 18, 2006

അമ്മ

ഇനി എനിക്കു വയ്യ!
ഈ രഹസ്യം താങ്ങി നടക്കാന്‍ എനിക്കു വയ്യ!

അമ്മയോടെങ്കിലും പറഞ്ഞൂടെ എന്ന് മനസ്സ്‌ പലവട്ടമായി, ചോദിക്കുന്നു..

പക്ഷേ, അമ്മയോട്‌ പറഞ്ഞാല്‍ !!
വേണ്ട, പറയാതിരിക്കുന്നതാണ്‌ നല്ലത്‌!അമ്മ ഒരു പാവമാണ്‌.. പലതും സഹിച്ചിട്ടുണ്ട്‌..ഇനി ഇതും കൂടി.

അമ്മാവന്മാര്‍ അച്ഛനെ കെട്ടിയിട്ട്‌ തല്ലിയിട്ടുണ്ട്‌. അന്ന് വല്ല്യമ്മാവന്‍ കിടന്നുറങ്ങുമ്പോള്‍ ഞാന്‍ ബ്ലേഡ്‌ കൊണ്ട്‌ വല്ല്യമ്മാവന്റെ കാലില്‍ ഒന്നു പോന്തിയപ്പോള്‍ കിട്ടിയ ഒരു സുഖം!!

അമ്മയ്ക്കു മാത്രമേ അത്‌ ഞാനാണു ചെയ്തതെന്ന് മനസ്സിലായുള്ളൂ..

എന്റെ അമ്മയുടെ ഭാവം ഡാവിഞ്ചിയുടെ “മൊണാലിസ"യുടേതായിരുന്നു..
********************************

അമ്മയ്ക്കറിയാന്‍ പറ്റുമോ?അറിയാമെങ്കില്‍ അമ്മയുടെ മുഖത്ത്‌ എങ്ങനെ നോക്കും?

ഇനി ഞാന്‍ കണ്ടത്‌ സത്യമാവില്ലെന്നുണ്ടോ?
എനിക്ക്‌ എന്നിലുള്ള വിശ്വാസം കഴിഞ്ഞ സെമസ്റ്റര്‍ എക്സാമിന്‌ നഷ്ടപ്പെട്ടതാണ്‌

ദാ അമ്മ കട്ടിലില്‍ കിടക്കുന്നു..നോക്കി ചിരിച്ചു..
മക്കളുടെ മനസ്സിലിരിപ്പ്‌ മനസ്സിലാക്കാനുള്ള കഴിവൊന്നും എന്റെ അമ്മയ്ക്കില്ല..
ശരിക്കും പാവം!

പറയണ്ട അല്ലേ?

കമലാന്റിയുമായി അമ്മ നല്ല അടുപ്പത്തില്‍ തന്നെയാണ്‌..

Sunday, December 17, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം മൂന്ന്

വാവക്കാടിന്റെ രാഷ്ട്രീയം:

തൊഴിലാളികള്‍ ധാരാളം അധിവസിക്കുന്ന പ്രദേശമായതിനാല്‍ , ഇടതുപക്ഷ രാഷ്ട്രീയത്തിന് പ്രത്യേകിച്ച് സി.പി.എം-ന് വളരെയധികം വേരോട്ടമുള്ള പ്രദേശമാണിത്. തെരെഞ്ഞെടുപ്പുകളിലെ വിജയങ്ങള്‍ വെച്ചു നോക്കുമ്പോള്‍ , (അതാണല്ലോ ജനസ്വാധീനം അളക്കാന്‍ നമുക്ക് ലഭ്യമായിട്ടുള്ള ഏകകം!) വേറൊരു പാര്‍ട്ടിയും ഇവിടെ വാഴില്ലെന്ന് നമുക്ക് തോന്നിപ്പോകും.

സി.പി.എം. കൂടാതെ, കോണ്‍ഗ്രസ്സ്(ഐ), ബി.ജെ.പി, സി.പി.ഐ., ഡി.ഐ.സി(കെ), കോണ്‍ഗ്രസ്സ്(എസ്), ജെ.എസ്സ്.എസ്സ്. എന്നീ പാര്‍ട്ടികള്‍ വാവക്കാട് പ്രവര്‍ത്തിക്കുന്നു.

വടക്കേക്കര നിയോജക മണ്ഡലത്തില്‍ പെടുന്ന പ്രദേശമാണ് വാവക്കാട്. ഈ മണ്ഡലത്തെ കേരള നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്, ബഹു. ഫിഷറീസ്, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി എസ്. ശര്‍‌മ്മയാണ്.

ശ്രീ ലോനപ്പന്‍ നമ്പാടനാണ് , ലോക്‍സഭയില്‍ , വാവക്കാട് ഉള്‍പ്പെടുന്ന മുകുന്ദപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മറ്റു സംഘടനകള്‍ :

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു ഘടകം വളരെ ആക്റ്റീവായി ഇവിടെ പ്രവര്‍ത്തിക്കുന്നു. ജനജാഗ്രത എന്ന പേരില്‍ ഒരു സന്നദ്ധസംഘടനയും ഒട്ടനവധി ക്ലബ്ബുകളും വാവക്കാട് പ്രവര്‍ത്തിക്കുന്നുണ്ട്.

ഉപസംഹാരം:

ഇനിയും പറയാനുണ്ടെന്ന് എന്റെ മനസ്സു പറയുന്നു. പക്ഷേ അഞ്ചാമത്തെ വയസ്സില്‍ മാത്രം ഈ സ്ഥലത്ത് എത്തിപ്പെടുകയും, അപ്പോള്‍ മുതല്‍ മാത്രം വേരുകള്‍ വളരാന്‍ തുടങ്ങിയ എനിക്ക് ഇത്രയുമേ അറിയൂ..വായിക്കുന്നവര്‍‌ക്ക് എന്റെ നാടിനെ കുറിച്ച് ചെറിയ ഒരു ധാരണയെങ്കിലും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി!

Saturday, December 09, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം രണ്ട്

വാവക്കാടിന്റെ ഭൌമശാസ്ത്രപരമായ പ്രത്യേകതകള്‍ വച്ചു നോക്കുമ്പോള്‍, ഒരു 700 വര്‍ഷത്തിലധികം പ്രായം ഇതിനുണ്ടെന്നു കരുതാന്‍ ന്യായമില്ല. വൈപ്പിന്‍ ദ്വീപ് കടലിന്റെ വരദാനമാണ്. അതു പോലെ തന്നെയാണ് വാവക്കാട് ഉള്‍പ്പെടുന്ന പ്രദേശങ്ങളും. കിലോമീറ്ററുകള്‍ കിഴക്കോട്ടു മാറിയുള്ള പല സ്ഥലങ്ങളില്‍ നിന്നും സമുദ്രാവശിഷ്ടങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്, ഈ വാദത്തിന് ശക്തി കൂട്ടുന്നു. കേരളത്തിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ നിന്നാണ് സാധാരണക്കാരായ ജനങ്ങള്‍ വാവക്കാട്ടേക്ക് കുടിയേറിപ്പാര്‍ത്തത്. അവര്‍ സാധാരണക്കാരില്‍ സാധാരണക്കാരായിരുന്നതു കൊണ്ട്, വലിയ മനകളും, നാലുകെട്ടും, വലിയ ക്ഷേത്രങ്ങളും ഒന്നും തന്നെ നിങ്ങള്‍ക്കിവിടെ കാണാന്‍ കഴിയില്ല.

വാവക്കാട് എന്ന സ്ഥലപ്പേരു വരാന്‍ കാരണം , അത് “വാവ” കളുടെ കാടാണ്‌ എന്നതല്ല!.
പണ്ട് വാവലുകള്‍(വവ്വാല്‍ അഥവാ bat) തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലമായിരുന്നു വാവക്കാട്..മനുഷ്യര്‍ അക്കാലത്ത് വളരെ കുറവായിരുന്നു. അന്നത്തെ ആള്‍ക്കാര്‍ ആ സ്ഥലത്തിനെ വാവല്‍ക്കാടെന്നു വിളിച്ചു. അത് ലോപിച്ച് ലോപിച്ച് വാവക്കാടായി മാറി

എറണാകുളം ജില്ലയുടെ ഒട്ടു മിക്ക പ്രദേശങ്ങളും പണ്ട് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ വാവക്കാട് ഉള്‍പ്പെടുന്ന ചില പ്രദേശങ്ങള്‍ തിരുവിതാംകൂറിലാണ് ഉള്‍പ്പെട്ടിരുന്നത് .(ഞങ്ങളുടെയൊക്കെ ഹോം ടൌണ്‍ ആയ വടക്കന്‍ പറവൂര്‍ കൊച്ചി രാജ്യത്തെ ഒരു പ്രദേശമായിരുന്നു!) കൊച്ചി തിരുവിതാംകൂര്‍ അതിര്‍ത്തി എന്നു പറയുന്നത് പള്ളിപ്പുറം(മുനമ്പം) എന്ന സ്ഥലത്തായിരുന്നു. അതിര്‍ത്തി സൂചിപ്പിക്കുന്ന കല്ലിനെ പണ്ടു വിളിച്ചിരുന്നത്, “കൊ-തി(കൊച്ചി-തിരുവിതാംകൂര്‍) കല്ല് “ എന്നത്രെ.
തിരുവിതാംകൂര്‍ രാജ്യത്തിന്റെ പരിധിയില്‍ വരുന്ന, പൊതു ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിന്‍ കീഴിലായി മാറിയതു കൊണ്ട് വാവക്കാട് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രവും ദേവസ്വം ബോര്‍ഡിന്റെ കീഴിലാ‍യി. ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന രാജേഷ് , അബ്രാഹ്മണനും പൂജാരിയാകാം എന്ന കോടതിവിധിയുടെ പേരില്‍ പ്രശസ്തനായ ഒരാളാണ്. (“ദ ഹിന്ദു“ വില്‍ വന്ന വാര്‍ത്ത)

വാവക്കാടിന്റെ തൊഴില്‍ സംസ്കാരത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത്, കയറ് പിരിയെ പറ്റിയാണ്. ഒരു കാലത്ത്, കേരളത്തിലെ, ഏറ്റവും വലിയ കയര്‍ വ്യവസായ സംഘമായിരുന്നു, വാവക്കാട് കയര്‍ വ്യവസായ സഹകരണ സംഘം. നൂറ് കണക്കിന് തൊഴിലാളികള്‍ക്ക്, അല്ലലില്ലാതെ ജീവിക്കാനുള്ള കൂലി കൊടുത്തിരുന്ന സംഘമായിരുന്നു അത്. സാമ്പത്തിക രംഗത്തെ പുത്തന്‍ പരിഷ്കാരങ്ങളും, പരാജയപ്പെട്ട വൈവിദ്ധ്യവല്‍ക്കരണ നടപടികളും, വാവക്കാട്, ഈ വ്യവസായത്തിന്റെ നടുവൊടിച്ചു. പരമ്പരാഗതമയി കയര്‍ പിരി തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ കാലക്രമേണ കള്ള് ചെത്ത് , മണലെടുപ്പ് , നിര്‍മ്മാണം, പൂനയിലെ ബേക്കറി എന്നീ വിഭാഗങ്ങളിലേക്ക് “പരിവര്‍ത്തനം” ചെയ്യപ്പെട്ടു.
നിലവില്‍ വാവക്കാട്ടെ സാമ്പത്തിക സ്ഥിതി നിര്‍ണ്ണയിക്കുന്നത്, പ്രവാസി(പ്രത്യേകിച്ചും, തൃശൂര്‍ ജില്ലക്കാരായ ഗള്‍ഫുകാര്‍) മലയാളികളാണ്, അവരുടെ വീടു പണികളാണ്.
വാവക്കാട് വായനശാലയുടെയൊക്കെ സ്വാധീനം കാരണം, സര്‍ക്കാരുദ്യോഗസ്ഥരും കുറവല്ല. അതില്‍ തന്നെ, പോലീസുകാരും അദ്ധ്യാപകരും ആണ് കൂടുതല്‍. ഈ പറഞ്ഞ എല്ലാ വിഭാഗക്കാരും വൈകിട്ട് വായനശാലയിലെത്തുമ്പോള്‍ ഒരേ തരക്കാര്‍ ആകുന്നു എന്നത് വാവക്കാടിന്റെ പുണ്യം!

(തുടര്‍ന്നേക്കാം)

Friday, December 08, 2006

എന്റെ നാടിനെ കുറിച്ച് --ഭാഗം ഒന്ന്

“എന്റെ നാട്” എന്നു പറയുന്നത് ബൂലോഗരില്‍ പലര്‍ക്കും ഒരു ഗൃഹാതുരത്വം പകരുന്ന വാക്കാണ്..
എനിക്കും അങ്ങനെ തന്നെ!
വാവക്കാട് എന്നു പറയുന്നത്, ലോകത്തിലെ ഏറ്റവും നല്ല സ്ഥലമാണെന്ന് പൊതുവെ ഞാന്‍ പറയില്ല. പക്ഷേ എന്നെ സംബന്ധിച്ച്, ഇതാണ് ലോകത്തിലെ ഏറ്റവും നല്ല സ്ഥലം!
കേരളത്തിന്റെ മദ്ധ്യത്തിലുള്ള ജില്ലയായ, എറണാകുളം ജില്ലയുടെ വടക്കു പടിഞ്ഞാറെ ഭാഗത്തുള്ള ഒരു കൊച്ചു ഗ്രാമമാണ് വാവക്കാട്.
എറണാകുളത്തു നിന്ന് കൊടുങ്ങല്ലൂര്‍ക്ക് പോകുന്ന വഴിയില്‍(അതായത് ദേശീയ പാത 17) വടക്കന്‍ പറവൂരൊക്കെ കഴിഞ്ഞ്, മൂത്തകുന്നം എത്തുന്നതിനു മുന്‍പ് കുര്യാപ്പിള്ളി സൌത്ത് എന്നൊരു സ്റ്റോപ്പുണ്ട്..അവിടെയിറങ്ങി 1 കി.മീ.ഉള്ളിലേക്ക് പോയാല്‍..അതെ..നിങ്ങള്‍ വാവക്കാട് എത്തിക്കഴിഞ്ഞു..
ചരിത്രങ്ങളുറങ്ങുന്ന വാവക്കാട്..
കയര്‍-കൈത്തറി തൊഴിലാളികള്‍ തിങ്ങിപാര്‍ത്തിരുന്ന നാട്..
ജീവിക്കാന്‍ ആവശ്യമായ കൂലിക്ക് വേണ്ടി നടന്ന സമരങ്ങളുടെ കഥ പറയുന്ന മണ്ണ്..

ശ്രീ നാരായണ ഗുരുവിന്റെ നിശബ്ദ വിപ്ലവങ്ങള്‍ വളരെയധികം സ്വാധീനം ചെലുത്തിയ പ്രദേശമാണ് വാവക്കാട്..ഇവിടത്തെ എസ്.എന്‍.ഡി.പി.യില്‍ വാവക്കാട്ടെ ഭൂരിപക്ഷം(ഒരു കുടുംബത്തില്‍ നിന്ന് ഒരാളെങ്കിലും) പേരും അംഗങ്ങളാണ്, അഹിന്ദു,അ‌ഈഴവന്‍ ഉള്‍പ്പെടെ..

ഇങ്ങനെ സാമൂഹ്യ മുന്നേറ്റങ്ങള്‍ക്ക് ഒരു വായനശാല കൂടാതെ കഴിയില്ലല്ലോ..അതെ ഞങ്ങള്‍ക്ക് ഒരു വായനശാലയുണ്ട്..ഗുരുദേവ മെമ്മോറിയല്‍ വായനശാല. 1954-ല്‍ സ്ഥാപിതമായ, രണ്ടു നില കെട്ടിടം സ്വന്തമായുള്ള, പതിനാറായിരത്തോളം പുസ്തകങ്ങള്‍, ഇന്റര്‍നെറ്റ് സൌകര്യങ്ങള്‍..ഇവയോടു കൂടിയ വായനശാല. വെള്ളിയാഴ്ച ഒഴിച്ച് (വെള്ളിയാഴ്ച വീനസ്സില്‍ പടം മാറും. ലൈബ്രേറിയന് അത് കാണാന്‍ പോകണ്ടെ? പണ്ടത്തെ നിയമം!) എല്ലാ ദിവസവും വൈകീട്ട് ഞങ്ങള്‍ വായനശാലയുടെ മുറ്റത്ത് വെറുതെ വെടി പറഞ്ഞിരിക്കും..ലോക കാര്യങ്ങള്‍ മുതല്‍ പുതിയതായി വാങ്ങിച്ച ചെരുപ്പിനെ കുറിച്ചു വരെ ഞങ്ങള്‍ ചര്‍ച്ച ചെയ്യും! പല പുതിയ വിവരങ്ങളും അവിടെ നിന്നും കിട്ടാറുണ്ട് എന്നത് സത്യം!
ഈ വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍, സര്‍ക്കാരില്‍ നിന്നും കിട്ടുന്ന ഗ്രാന്റ് കൊണ്ടു വാങ്ങുകയും, പത്രങ്ങള്‍, ആനുകാലികങ്ങള്‍ എന്നിവ വാവക്കാട്ടെ മറ്റുള്ള സാമൂഹ്യ സ്ഥാപനങ്ങള്‍ വാങ്ങിത്തരികയും ചെയ്യുന്നു.

പിന്നെ പറയാനുള്ള ഒരു സാമൂഹ്യ സ്ഥാപനം ഗ്രാമസേവാസംഘമാണ്..മരണാനന്തര സഹായ സംഘമായി പ്രവര്‍ത്തനം ആരംഭിച്ച്, ഒരു ഗ്രാമത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമേകിയ കഥയാണ് ഈ സ്ഥാപനത്തിനു പറയാനുള്ളത്. 1965-ല്‍ ആണ് ഗ്രാമസേവാ സംഘം പ്രവര്‍ത്തനം ആരംഭിച്ചത്.
ഇതില്‍ അംഗമാകാന്‍ ചെയ്യേണ്ടത്, ഒരു കുടുംബസ്ഥനാകുക എന്നതാണ്, അതായത് ഒരു കുടുംബം സ്വന്തം ചുമതലയിലുള്ള ഒരാള്‍ക്കേ ഇവിടെ അംഗത്വം ലഭിക്കൂ.(ബാച്ചിലര്‍ ക്ലബ്ബിലുള്ള എല്ലാവര്‍ക്കും വാവക്കാട്ടേക്ക് സ്വാഗതം..കല്ല്യാണം കഴിക്കാന്‍ ഒരു കാരണമായി!!)
ഓരോ അംഗത്തിനും 70 വയസ്സു കഴിഞ്ഞാല്‍ ഒരു ചെറിയ തുക പെന്‍ഷന്‍ കൊടുക്കാന്‍, 1998-ല്‍ തീരുമാനമെടുക്കുക വഴി, ഇങ്ങനെ ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്ഥാപനമാകാന്‍ സംഘത്തിനു കഴിഞ്ഞു.

സില്‍മാടന്‍ (സിനിമാ നടന്‍ എന്ന് സംസ്‌കൃതത്തില്‍) ഒരാളുണ്ട് വാവക്കാട്..1950-കളില്‍ സിനിമയില്‍ എത്തി, പ്രേം നസീറിന്റെ അച്ഛനൊക്കെയായി അഭിനയിച്ച്, തിരക്കുകളില്‍ നിന്നൊഴിഞ്ഞ് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന പറവൂര്‍ ഭരതന്‍! (ഫുട്ബോള്‍ ചാമ്പ്യന്‍ എന്ന സിനിമയില്‍ നസീറിന്റെ ഫാദര്‍,മേലേപ്പറമ്പില്‍ ആണ്‍‌വീട്ടില്‍ ശോഭനയുടെ കയ്യില്‍ പിടിച്ച് തിരുമ്മുന്ന കറവക്കാരന്‍! അങ്ങനെ പല വേഷങ്ങള്‍)..അദ്ദേഹത്തെ കേരളം വേണ്ടത്ര ഗൌനിച്ചിട്ടില്ല എന്നൊരു ചെറിയ വിഷമം, ഞങ്ങള്‍ വാവക്കാട്ടുകാര്‍ക്കുണ്ട്..

(തുടര്‍ന്നേക്കാം)

Monday, December 04, 2006

ശരിക്കും ഞാന്‍


എന്റെ ശരിക്കും പടം ഇടാന്‍ തീരുമാനിച്ചു..
ഗ്ലാമറാണെന്ന് പറയണമെന്നില്ല.. കാരണം..എനിക്കറിയാം ഞാന്‍ ഗ്ലാമറാണെന്ന്!!

പ്രൊഫൈലിലും പടം മാറ്റി...

ഞാന്‍ ഞാനായി...